Monday 30 August 2010

പ്രവാസി ഓണം ഇങ്ങനെയും....





ഒരു ചെറിയ തിരുവോണ സദ്യ.


ബീറ്റ് റൂട്ട് പച്ചടി


മാങ്ങാ കൊണ്ടാട്ടം.


വെണ്ടയ്ക്ക കിച്ചടി....കൂടെ മാങ്ങാ കൊണ്ടാട്ടവും...


വാഴക്കൂമ്പ് തോരന്‍....


ഇങ്ങനെ വേണം തുടങ്ങാന്‍....


ഞാനും മോശമല്ല....


അപ്പോള്‍ തുടങ്ങട്ടെ....


ഇങ്ങനെ വേണം സദ്യ ഉണ്ണാന്‍....

ഇത്രയൊക്കെയേ ഉണ്ടായിരുന്നുള്ളൂ....

Thursday 29 July 2010

ഇത് എനിക്കായി...പിന്നെ നിങ്ങള്ക്ക് വേണ്ടിയും...

തന്റെ ദേഹത്തെ ചുറ്റി പിണഞ്ഞു കിടന്ന കിരണിന്റെ തണുത്ത കൈ എടുത്തു മാറ്റി അലീന ബെഡില്‍  എഴുന്നേറ്റിരുന്നു. തന്റെ നഗ്നമായ ശരീരത്തെ എതിര്‍വശത്തുള്ള കണ്ണാടിയില്‍ കണ്ടു അവള്‍ ചെറുതായി മന്ദഹസിച്ചു. തൊട്ടടുത്തുള്ള പള്ളിയില്‍ രാവിലത്തെ കുര്‍ബാനയുടെ ചൊല്ലുകള്‍ ഈണത്തില്‍ കേള്‍ക്കാമായിരുന്നു. തന്റെ നഗ്ന സൌന്ദര്യത്തെ അടുത്ത് കിടന്ന ബ്ലാന്കെറ്റ് കൊണ്ട് മൂടി അവള്‍ ജനാലയുടെ അടുത്തേക്ക് നടന്നു. ബ്ലാന്കെറ്റ് ഒതുക്കി പിടിച്ചു ജനാല തുറന്നപ്പോള്‍ നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് അരിച്ചു കയറി തുടങ്ങിയിരുന്നു.തണുപ്പ് നേരെ  ചുരുണ്ട് കൂടി കിടക്കുന്ന കിരണിനെ പൊതിയുകയായിരുന്നു.താനെടുത്തു  മാറ്റിയ കിരണിന്റെ കൈ അപ്പോഴും ബെഡില്‍ എന്തിനെയോ തിരയുന്ന പോലെ നിവര്ന്നിരിക്കുകയായിരുന്നു.


അതുകണ്ടപ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ചുരുണ്ട് കൂടി കിടക്കുന്ന കുഞ്ഞിന്റെ മാഗസിനില്‍ വന്ന ഫോട്ടോ അവള്‍ ഓര്‍ത്തു പോയി.പതുക്കെ അവള്‍ തന്റെ വയറില്‍ ഒന്ന് തലോടി. ജനാല തുറന്നപ്പോള്‍ തന്നെ കുര്‍ബാനയുടെ ചൊല്ലുകള്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. ഇന്ന് ഞായറാഴ്ച........നാളെ വീണ്ടും പതിവ് പരിപാടികള്‍...കൂട്ടിയാലും ഗുണിച്ചാലും പിന്നെ കുറെ ഹരിച്ചാലും പിന്നെയും കെട്ടുപിണര്‍ന്നു കൂടികലര്‍ന്നു കിടക്കുന്ന ഒരു പറ്റം ലോജിക്കുകളും...പിന്നെ അതിനെ അടുക്കി പെറുക്കി വെച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിങ്ങും...ഒരാഴ്ച എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. പള്ളിയില്‍ നിന്നും അപ്പോള്‍ കേട്ടിരുന്നത് കുര്‍ബാന കഴിഞ്ഞുള്ള അച്ഛന്റെ ആശീര്‍വാദം ആയിരുന്നു. എന്തോ അവള്‍ തന്റെ തലയില്‍ തൊട്ടു പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോകുന്ന അമ്മച്ചിയെ  ഓര്‍ത്തു.  ശരീരമാണോ മനസാണോ എന്നറിയാത്ത രീതിയില്‍ എവിടൊക്കെയോ നീറുന്നു...


കിരണ്‍ ഇനിയും എഴുന്നേറ്റിട്ടില്ല.. രാത്രിയില്‍ ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ തപ്പിയെടുത്തു വീണ്ടുമിട്ടു ബാഗുമെടുത്ത്‌ ഇറങ്ങുമ്പോള്‍ ബ്ലാന്കെറ്റ് കൊണ്ട് കിരണിനെ നന്നായി  മൂടാന്‍ അവള്‍ മറന്നില്ല. ഗേറ്റ് തുറന്നു ഇറങ്ങുമ്പോള്‍ സെക്യൂരിറ്റി അങ്കിളിന്റെ മുഖത്തെ വൃത്തികെട്ട അശ്ലീല ചിരി കണ്ടില്ലെന്നു നടിച്ചു അവള്‍ മുന്നോട്ടു നടന്നു. കിട്ടിയ ഒരു ഓട്ടോയില്‍ കേറി ഹോസ്റ്റലിന്റെ മുന്നിലെത്തി റൂമിലേക്ക്‌ നടക്കുമ്പോള്‍ പതിവ് പോലെ ആന്റിയുടെ ചോദ്യമെത്തി. "ഇങ്ങനെ എന്തിനാണ് കുട്ടീ ഉറക്കം പോലും കളഞ്ഞു പണി ചെയ്യുന്നത്? ഇന്നലെ ഓഫീസില്‍ നിന്നും വല്ലതും  കഴിച്ചോ..? ഈ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഇത്ര കടുപ്പമുള്ള പണി ആണല്ലേ....? " . എന്ത് ചെയ്യാനാ ആന്റി എന്നാ പതിവ് പല്ലവിയില്‍ മറുപടി ഒതുക്കി അലീന സ്റ്റെപ് കയറി മുകളിലെ റൂമിലെത്തി....ജാക്കെറ്റും  ഇട്ടു ശ്രുതി രാവിലെ തന്നെ കാമുകനോടുള്ള ഫോണ്‍ സല്ലാപം ടെറസ്സില്‍ തുടങ്ങി കഴിഞ്ഞിരുന്നു. ഹോസ്ടലിലെ ബെഡില്‍ വന്നപാടെ കിടക്കുമ്പോഴാണ് തന്റെ മൊബൈലിനെ പറ്റി അലീന ഓര്‍ത്തത്‌.

മൂന്നു മിസ്ഡ് കാള്‍... മൂന്നും അമ്മച്ചിയുടെ... തിരിച്ചു വിളിച്ചു ജോലി തിരക്കിനെ പറ്റി അമ്മച്ചിയോട്‌ പറഞ്ഞിട്ടും പരിഭവം മുഴുവനും മാറിയില്ല.  ക്രിസ്മസിന് എന്തായാലും വരുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ സന്തോഷമായെന്നു  തോന്നുന്നു.പള്ളിയിലേക്ക് പോകുന്ന അമ്മച്ചിയോട്‌ എനിക്ക് കൂടി വേണ്ടി പ്രാര്‍ത്ഥിക്കണേ എന്ന് പറയുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.... എവിടൊക്കെയോ വിങ്ങുന്നു...പാടുപെട്ടു പഠിപ്പിച്ചു ഇവിടം വരെ എത്തിച്ച അമ്മച്ചിയോട്‌ കള്ളം പറയുമ്പോള്‍ ഉള്ളില്‍ ഒരു നെരിപ്പോട് എരിയുകയായിരുന്നു അലീനയുടെ ഉള്ളില്‍. കിരണിന്റെ കയ്യിലുള്ള തന്റെ ഫോട്ടോകള്‍...അത് ഉമിത്തീ പോലെ തന്നെ നീറ്റിക്കുന്നു. ഒരു വിശുദ്ധ പ്രണയത്തിന്റെ അന്ത്യത്തില്‍ മൂടുപടങ്ങള്‍ ഒന്നുമില്ലാതെ നമ്മുക്ക് യാത്ര തുടങ്ങാം എന്ന വാക്കുകള്‍ വിശ്വസിക്കുമ്പോള്‍...... മൂടുപടങ്ങള്‍ ഒന്നൊന്നായി വലിച്ചെറിയുമ്പോള്‍..... ക്യാമറ കണ്ണുകള്‍ അതും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവ് എത്തിയത് പിന്നെ കിരണ്‍ തന്നെ അത് കാട്ടി ആര്‍ത്താര്‍ത്തു ചിരിക്കുമ്പോഴായിരുന്നു...പിന്നെ എത്ര തവണ ആ കിടക്കയില്‍ തനിക്കു എത്തേണ്ടി വന്നിട്ടുണ്ട്...


ഒന്ന് ശുദ്ധമാകണം...ദേഹത്തേക്ക് തണുത്ത വെള്ളം വീഴുമ്പോള്‍ അലീനയുടെ മനസ് ഉരുകുകയായിരുന്നു...കിരണ്‍ ഇപ്പോഴും എഴുന്നേറ്റു  കാണില്ല...ഇനി അവന്‍ എഴുന്നേല്‍ക്കുകയും ഇല്ല...ടാപ്പില്‍ നിന്നും വീഴുന്ന വെള്ളത്തോടൊപ്പം തന്റെ കൈത്തണ്ടയില്‍ നിന്നും ഒഴുകുന്ന ചോരത്തുള്ളികള്‍ കൂടി ചേര്‍ന്ന് പടരുന്നത്‌  കണ്ടപ്പോള്‍ അവള്‍ അതൊരു കുഞ്ഞിന്റെ കൌതുകത്തോടെ കണ്ടു നിന്നു..... അപ്പോള്‍ അവളുടെ ഉള്ളില്‍ ഒരു കുഞ്ഞു ജീവന്‍ പിടയുകയായിരുന്നു. അമ്മയും കുഞ്ഞുമായി അലിഞ്ഞവര്‍ വെള്ളത്തോടൊപ്പം ഒഴുകി അകലുമ്പോള്‍ അവളുടെ ബാഗില്‍ കിടന്ന ഫോണില്‍ അമ്മച്ചിയുടെ വിളിയെത്തി.. മൊബൈലിന്റെ വൈബ്രെഷനോപ്പം അവളുടെ കുറെ ഫോട്ടോകളും പ്രേഗ്നന്‍സി രിസല്ട്ടിന്റെ പേപ്പറും വിറക്കുന്നുണ്ടായിരുന്നു....




Tuesday 20 July 2010

ഗന്ധം.....

കറുത്ത് മൂടിയ ഇരുട്ടിന്റെ....
രാത്രിയുടെ ഗന്ധം...

അറ്റം വിണ്ടു കീറിയ ഈറ്റപ്പായയില്‍..
പഴകിയ മണം തുളച്ചു കയറുന്ന
തലയണയില്‍ മുഖമമര്‍ത്തി കിടക്കുമ്പോള്‍...
പഴയതല്ല...
പഴയ പുതുമയുടെ ഗന്ധം..

വരിഞ്ഞു മുറുകുന്ന കൈകളുടെ ശക്തി..
ഈറ്റപ്പുലിയുടെ വേഗതയോടെ....
ആടിത്തിമിര്‍ത്തു അരങ്ങു തകര്‍ത്ത കത്തി വേഷം..
അരങ്ങൊഴിഞ്ഞു തളര്‍ന്നുറങ്ങുമ്പോള്‍...
പിന്നെയും പഴമയുടെ ഗന്ധം..
വിയര്‍പ്പും ശുക്ലവും കൂടിക്കലര്‍ന്ന...
ആവര്‍ത്തന വിരസതയാര്‍ന്ന പഴയ ഗന്ധം...

ഒടുവില്‍...എല്ലാത്തിനും ഒടുവില്‍....
അപമാനത്തിന്റെയും ഛര്ദ്ദിയുടേയും ഗന്ധം...
പിന്നെ മാസങ്ങള്‍ക്കപ്പുരം...
പേറ്റുനോവിന്റെ ഗന്ധം....
ഇളം ചൂട് മുലപ്പാലിന്‍ ഗന്ധം...
ഇനിയുമീ കീറിയ തഴപ്പായയില് എത്രയോ...
ഗന്ധങ്ങള്‍ ഊഴവും കാത്തു കിടക്കുന്നു....

വീണ്ടും....കറുത്തുമൂടിയ...
ഇരുട്ടിന്റെ....രാത്രിയുടെ ഗന്ധം.....







Monday 12 July 2010

ഇത് " ജീവിതം"......

അഞ്ചു മണിക്ക് അലാറം അടിക്കുന്നത് കേട്ട് എഴുന്നേറ്റപ്പോള്‍ എന്തോ ഒരു മടി. മൂന്ന് അവധി ദിവസം കഴിഞ്ഞു ഓഫീസില്‍ പോകാന്‍ ആര്‍ക്കും തോന്നുന്ന ഒരു മടി... എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിനിടെ ഇന്ന് കൂടി അവധി ആയിരുന്നെങ്കില്‍ എന്ന ആത്മഗതം ഉച്ചത്തില്‍ ആയിപ്പോയി. ഉടനെ ഭര്‍ത്താവിന്റെ മറുപടി എത്തി....ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ആറു മാസം മുന്‍പ്....എന്തായിരുന്നു അന്നത്തെ ഒരു പെര്‍ഫോര്‍മന്‍സ്....? പെട്ടെന്ന് റെഡി ആയി ഓഫീസിലേക്ക് പോകുമ്പോള്‍ ഭര്‍ത്താവു രാവിലെ പറഞ്ഞതായിരുന്നു മനസ്സില്‍... സീറ്റില്‍ ചാഞ്ഞു കിടക്കുമ്പോള്‍ മനസ് ആറ്‌ മാസം പുറകോട്ടു ഓടി...

സമയം പതിനൊന്നു ആകുന്നു..... എന്തിനു വേണ്ടിയാണു എഴുന്നേ്ല്ക്കേണ്ടത്...? രാവിലെ തന്നെ ആളു ജോലിക്ക് പോയി കഴിഞ്ഞിരുന്നു. ആകെപ്പാടെ ചെയ്യാനുള്ളത് ചോറും പിന്നെ രണ്ടു കറിയും വെയ്ക്കുക.... ഒരു മണിക്കൂറിനുള്ളില്‍ കാര്യം കഴിയും.... പിന്നെയും ഉണ്ട് സമയം... ഇത്രയും ബോര്‍ അടിച്ചിട്ടുണ്ടാവില്ല ജീവിതത്തില്‍... എന്തിനു വേണ്ടിയും കാത്തു നില്‍ക്കുക എന്നത് മാത്രമായിരുന്നു എന്നെ ബോര്‍ അടിപ്പിച്ചിട്ടുള്ള ഒരേ ഒരു കാര്യം... ഇപ്പോള്‍ ആകെപ്പാടെ ഒരു മടുപ്പാണ്....

മെയില്‍ ഒന്ന് ചെക്ക്‌ ചെയ്യണം... ഒരുപാടു കമ്പനികളിലേക്ക് ബയോഡേറ്റ അയച്ചു കൊടുത്തതാണ്...പിന്നെ കുറെ ജോബ്‌ സൈറ്റുകളും ചെക്ക്‌ ചെയ്യണം...കുറെ ഒക്കെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ബാക്കി കണ്ടു പിടിക്കണം.... കിടന്നു കൊണ്ട് തന്നെ ലാപ്ടോപ് കൈ എത്തി എടുത്തു... ഓപ്പണ്‍ ചെയ്തു നെറ്റ് കണക്ട് ആകാന്‍ ഇനിയും സമയം എടുക്കും... എഴുന്നേറ്റു ഒരു ഗ്ലാസ്‌ വെള്ളം എടുത്തു വന്നപ്പോഴേക്കും നെറ്റ് കണക്ട് ആയിരുന്നു. ജിമെയില്‍ ഓപ്പണ്‍ ചെയ്തു യൂസേര്നെയിമും പാസ്വേര്‍ഡും കൊടുത്തപ്പോള്‍ എന്തോ ചിരി വന്നു.... ഇരുപത്തിയെട്ടു മെയില്‍ ..... ഒരു ഓടി നോട്ടത്തില്‍ എണ്ണം പത്തായി ചുരുങ്ങി... നിങ്ങളുടെ ബയോഡേറ്റ ഇങ്ങനെ എഴുതിയാല്‍ ശരിയാവില്ല....ഞങ്ങള്‍ ഹെല്പ് ചെയ്യാം.... നിങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യൂ .....പെട്ടെന്ന് ജോലി കിട്ടും.... ഈ പരസ്യ മെയിലുകള്‍ കൊണ്ട് തോറ്റു...കാശുണ്ടാക്കാന്‍ ഇങ്ങനെയും വഴികള്‍... ബാക്കി പത്തെണ്ണത്തിലേക്കു എന്റെ ശ്രദ്ധ തിരിച്ചു...ചില ജോബ്‌ വെക്കെന്സികള്‍... എത്ര വര്ഷം എക്സ്പീരിയന്‍സ് എന്ന് കൂടി നോക്കാതെ എല്ലാത്തിനും ബയോഡേറ്റ അയച്ചു. ഇപ്പോള്‍ അതാണ് പരിപാടി...

ഒരു ജോലി കിട്ടുന്നതിന്റെ കഷ്ടപ്പാടു ഇപ്പോഴാണ്‌ അറിയുന്നത്.... എഞ്ചിനീയറിംഗ് പഠിച്ചു ഇറങ്ങുന്നതിനു മുന്നേ ക്യാമ്പസ്‌ സെലെക്ഷന് വഴി രണ്ടു ജോലി കിട്ടി. അതിന്റെ ജാഡ പേറി നടന്നിരുന്നു.... ഇപ്പോള്‍ അത് തീരെ ഇല്ലാതായി... ഇങ്ങോട്ട് വരുമ്പോള്‍ രണ്ടു വര്‍ഷത്തെ എന്റെ എക്സ്പീരിയന്‍സ് മതിയാകും ഒരു ജോലി കിട്ടാന്‍ എന്ന അഹങ്കാരവും കുറയാന്‍ അധിക സമയം വേണ്ടി വന്നില്ല. വാസ്ത ( രെക്കെമെന്ടെഷന് ) ഇല്ലാതെ ഒരു ജോലി... അതിനി എന്ന് കിട്ടുമോ ആവൊ....

ഏറ്റവും നല്ല തമാശ എന്ന് പറയുന്നത് ഇതിന്റെയെല്ലാം ദേഷ്യം തീര്‍ക്കുന്നത് എന്റെ ഭര്‍ത്താവിനോടായിരുന്നു... നിങ്ങള്‍ ഒരുപാടൊന്നും മനസ്സില്‍ കണക്കു കൂട്ടേണ്ട... പ്രതിഷേധം മൌനത്തോട്‌ കൂടി തുടങ്ങി കരച്ചിലില്‍ എത്തിക്കുക എന്നതാണ് എന്റെ രീതി. വൈകുന്നേരം ജോലി കഴിഞ്ഞു വന്നു കേറുന്ന ആളോട് ഒന്നും മിണ്ടാതിരുന്നാല്‍ എങ്ങനെ...? എന്റെ മൗനം കാണുമ്പോഴേ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു... അത് പിന്നെ കരച്ചിലില്‍ തീരുമ്പോള്‍ പതുക്കെ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങി നടന്നു തുടങ്ങും. നടക്കുന്നതിനിടക്ക് ജോലി കിട്ടാനുള്ള അടുത്ത വഴികള്‍ മുന്നിലോട്ടു വെയ്ക്കും. ഈ ഒരു വൈകുന്നെരത്തുള്ള നടത്ത അതെന്നെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്...

ഇതൊക്കെ ഇങ്ങനെ പോകുമ്പോഴും ഒറ്റപെടലിന്റെ വേദന അത് വല്ലാതെ തളര്‍ത്തും... നാലു ചുമരുകളും പിന്നെ ഒരു അടുക്കളയും പിന്നെ ഒരു ഹാളും... ആകെയുള്ള കണ്ണാടി ജനലില്‍ കൂടി പുറത്തേക്കു നോക്കിയാല്‍ കാണാവുന്ന വിളറി വെളുത്ത മണ്ണും കുറെ കെട്ടിടങ്ങളും... കാതോര്‍ക്കാതെ തന്നെ കേള്‍ക്കാവുന്ന വണ്ടികളുടെ ഇരമ്പി പായലും. ഇത് എന്നെ മടുപ്പിക്കുന്നു...എന്നെ ഈ ഏകാന്തത ഭയപ്പെടുത്തുന്നു... ഈ കൊടും വെയിലില്‍ എങ്ങോട്ട് ഇറങ്ങി നടക്കാന്‍... ലേബര്‍ ക്യാമ്പിലെ കഷ്ട്ടപ്പാടുകളില്‍ കഴിയുന്നവരെ പറ്റി പറയുമ്പോള്‍, ഇന്ത്യന്‍ എംബസ്സിയില്‍ എങ്ങനെയെങ്കിലും നാട്ടിലോട്ടു പോകാന്‍ പറ്റിയാല്‍ മതി എന്നോര്‍ത്ത് കാത്തു കിടക്കുന്നവരെ പറ്റി പറയുമ്പോള്‍ ഒരു താരതമ്യം എന്റെ മനസിലൂടെ കടന്നു പോകും.

പക്ഷെ ഞാന്‍ ഇവിടെ വന്നത് ഇതിനൊന്നും വേണ്ടിയായിരുന്നില്ല. കല്യാണം കഴിഞ്ഞു ദിവസങ്ങള്‍ക് ഉള്ളില്‍ വിദേശത്തേക്ക് പോയ ഭര്‍ത്താവും ഒന്നിച്ചുള്ള ഒരു ജീവിതം. അതിനു വേണ്ടി ഉള്ള ജോലിയും കളഞ്ഞു വരുമ്പോള്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒരു കുഞ്ഞു ജോലി ഇവിടെയും വേണം. ആദ്യ മൂന്ന് മാസങ്ങള്‍ മൂന്നു ദിവസങ്ങള്‍ പോലെ പോയി... പിന്നെ അഞ്ചു മിനിറ്റ് താമസിച്ചു വന്നാല്‍ ഭര്‍ത്താവിനോട് പരിഭവമായി... അത് ഒരു മണിക്കൂര്‍ ആയാല്‍ ഫോണ്‍ വിളിച്ചു പിണങ്ങലായി... ഫോണ്‍ എടുത്തില്ലെങ്കില്‍ പിന്നെ ആ ദിവസം പോക്കായി... ഇതിനൊക്കെ പുറമേ ജോലി കിട്ടാത്തതിന്റെ ദേഷ്യം തീര്‍ക്കലും...

ലിനി..... ഓഫീസ് എത്തി.... ഡ്രൈവറുടെ വിളി കേട്ട് കണ്ണ് തുറന്നപ്പോള്‍ എന്റെ പിണക്കങ്ങളെ ഓര്‍ത്തുള്ള ഒരു പുഞ്ചിരി ചുണ്ടിലൂടെ മിന്നി മറയുകയായിരുന്നു. ചിന്തകളെ വീണ്ടും കൂട്ടിലാക്കി കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ ഒരു വിങ്ങല്‍ ഒരുപാടു പേര്‍ ഇതുപോലെ ജോലി തിരക്കി നാലു ചുമരുകള്‍ക്കുള്ളില്‍...ഒരുപാടു ജോലിക്കാര്‍ തേങ്ങലടക്കിപിടിച്ചു ആരോരും അറിയാതെ വെറും അടിമകളായി.... ഒരുപാടു ഭാര്യമാര്‍ വിങ്ങുന്ന മനസുമായി ഫ്ലാറ്റുകള്ക്കുള്ളില്.... ഇതൊന്നുമല്ലാതെ ഒരുപാടു ഭാര്യമാര്‍ വികാരങ്ങള്‍ അടക്കി പിടിച്ചു പ്രാര്‍ത്ഥനകളുമായി ഭര്‍ത്താവിനെയും കാത്തു കുടുംബവും നോക്കി നാട്ടില്‍....ഒന്ന് മാത്രം മുന്നില്‍ .... " ജീവിതം"....... കാര്‍ഡ്‌ പഞ്ച് ചെയ്തു, നിറയുന്ന കണ്ണുകള്‍ തുളുമ്പാതെ ശ്രമിച്ചു, മുന്നില്‍ കണ്ട ആരോടോ ഗുഡ് മോര്‍ണിംഗ് പറഞ്ഞു മറുപടി പോലും കാക്കാതെ ഞാന്‍ എന്റെ കാബിനെ ലക്ഷ്യം വെച്ച് നടന്നു....

Thursday 8 July 2010

ഇനിയും ഏറെ ദൂരം.....

നടക്കാന്‍ ഏറെ ദൂരം...
ഇനിയും നടക്കാന്‍ ഏറെ ദൂരം.
എത്തിയതെവിടെന്നറിയുന്നുമില്ല.....
പക്ഷെ ഇനിയും ഏറെ ദൂരം...
എനിക്കിനിയും നടക്കാന്‍ ഏറെ ദൂരം....


എവിടെ തുടങ്ങി..? അതുമറിയില്ല....
ഓര്‍മ്മകള്‍ തുടങ്ങുമ്പോള്‍ പാല്‍മണം മാത്രം...
അതിനും മുന്നേ....അമ്മ തന്‍ ....
ഗര്‍ഭ പത്രത്തില്‍ മുളക്കും മുന്നേ....
ഏറെ ദൂരം നടന്നു കാണാം....
എന്നാലും ഇനിയും നടക്കാന്‍ ഏറെ ദൂരം....


പിച്ച വെച്ചും...ഓടിക്കളിച്ചും...
പിന്നെ ഓടിനടന്നും....
ഏറെ ദൂരം കഴിഞ്ഞു കാണാം.....
മരണം വരെയും നടന്നു കഴിഞ്ഞാലും ....
പിന്നെയും കാണും ഏറെ ദൂരം...

അറിയില്ല...ഇനിയുമറിയില്ല....എത്ര ദൂരം...
നടക്കുന്നു ഞാന്‍ എന്നാലും...
നിയതി തന്‍ നിയോഗം പോലെ....
തളരാത്ത കാലുകളും, പതറാത്ത മനസുമായി....

ഏറെ ദൂരം ....ഇനിയും ഏറെ ദൂരം....
നടക്കാന്‍ എനിക്കിനി ഏറെ ദൂരം...

Sunday 4 July 2010

ഞാന്‍ സീത.....

ഞാന്‍ സീത..... എന്നെ പരിചയപ്പെടുത്തുന്നതില്‍ കാര്യമില്ല... എന്റെ കാര്യങ്ങള്‍ അറിയാനോ അല്ലെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കാനോ ഇവിടെ ആര്‍ക്കും താല്‍പ്പര്യം ഇല്ല. എന്നിട്ടും ഞാന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങള്‍ എന്നെ ഭ്രാന്തി എന്ന് വിളിക്കും...എനിക്ക് അറിയാം നിങ്ങള്ക്ക് അതെ വിളിക്കാന്‍ കഴിയൂ...

കണ്ടില്ലേ എന്റെ ഒക്കത്തിരുന്നു വിശന്നു കരയുന്ന കുഞ്ഞിനെ പോലും ഒന്ന് നോക്കാതെ എല്ലാം കടന്നു പോകുന്നത്.... നോക്കുന്നുണ്ട് കൊച്ചമ്മമാരുടെ പുറകില്‍ വെച്ചടിക്കുന്ന ഏമാന്മാര്‍, ഏറുകണ്ണിട്ടും പിന്നെ അല്ലാത്ത വല്ലാത്ത നോട്ടങ്ങളും, കീറി പറിഞ്ഞ തുണി കൊണ്ട് നേരെ ചൊവ്വേ മറക്കാനാവാത്ത എന്റെ ശരീരത്തിലേക്ക് ആണെന്ന് മാത്രം. മുന്നില്‍ വിരിച്ചിട്ട തോര്‍ത്തില്‍ നാണയത്തുട്ടുകള്‍ എങ്കിലും ഒന്ന് എറിഞ്ഞു കൂടെ... എന്റെ മകളുടെ വിശപ്പടക്കാനെങ്കിലും.....

എത്ര ബസുകള്‍ ആണ് വന്നു പോകുന്നത്...എന്തൊക്കെ നിറങ്ങള്‍...കുറെ പേര്‍ ഇറങ്ങുന്നു..പിന്നെ കുറെ പേര്‍ തള്ളി കേറുന്നു...ഇവരൊക്കെ എവിടെ പോകുകയാ ഇത്ര ധൃതി പിടിച്ചു....? സ്കൂള്‍ കുട്ടികളേയും കോളേജ് പിള്ളാരെയും കേറ്റാതെയുള്ള ആ നീല ബസിന്റെ ഒരു ഓട്ടമേ... അത് പറഞ്ഞപ്പോള്‍ ആണ് മുന്നില്‍ ഉള്ള കടയിലെ പ്രതിമയ്ക്ക് ചുറ്റിയ തിളങ്ങുന്ന നീല സാരിയിലേക്ക് വീണ്ടും കണ്ണുടക്കിയത്...അറിയാതെ മുഖമൊന്നു തന്നിലേക്ക് തിരിച്ചു...തന്റെ തന്നെ അര്‍ദ്ധ നഗ്നതയില്‍ അവജ്ഞ തോന്നി..മോഹങ്ങള്‍ തനിക്കുമുണ്ടല്ലോ.... അതുതന്നെയാണല്ലോ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ ജനനത്തിനും കാരണം. ഇപ്പോള്‍ ഈ ശരീരത്തിനോട്‌ അടങ്ങാത്ത ദേഷ്യവും അവജ്ഞയും മാത്രം... ആരാണ് കുഞ്ഞേ നിന്റെ ജനനത്തിന്റെ പകുതി അവകാശി......? ഒരു അമ്മക്ക് മാത്രം പറയാന്‍ കഴിയുന്ന നഗ്ന സത്യം....എന്റെ കുഞ്ഞേ എനിക്ക് അതും അറിയില്ലല്ലോ...

ഇനിയും വയ്യ ഇങ്ങനെ ഈ റോഡുവക്കില്‍ ഇരിക്കാന്‍...തലകറങ്ങുന്ന പോലെ... പഴക്കടക്കു അരികില്‍ കൂട്ടിയിട്ടിരിക്കുന്ന അഴുകിയ പഴങ്ങള്‍ ഒന്ന് കൂടി ചികഞ്ഞാലോ...ഇല്ല ഒന്ന് പോലും ഇല്ല കഴിക്കാന്‍ പറ്റുന്നത്...അഴുകിയതു പോലും ഇവര്‍ എടുത്തു ജ്യൂസ്‌ അടിച്ചു കൊടുക്കുകയാണ്... പിന്നെ എന്ത് ചെയ്യാന്‍...ഇതെന്തിനാ ഇവര്‍ ഇങ്ങനെ തുറിച്ചു നോക്കുന്നത്...? കുടയും പിടിച്ചു സുന്ദരിയായങ്ങു നിന്നാല്‍ മതിയല്ലോ...വിശപ്പ്‌ എന്താന്ന് ഇവര്‍ക്ക് അറീല്ലല്ലോ ..?തുറിച്ചു ഒരു നോട്ടം നോക്കിയപ്പോള്‍ പുച്ഛിച്ചു തല വെട്ടിതിരിച്ചത് കണ്ടില്ലേ.....? അത് കണ്ടിട്ടാണെന്ന് തോന്നുന്നു അടുത്ത് നിന്ന ശാലീനയായ കുട്ടിയുടെ മുഖത്തൊരു പുഞ്ചിരി. ശാലിനി എന്ന് തന്നെയാവും ഇതിന്റെ പേര്... ഒരു കൂര്‍ത്ത നോട്ടം നോക്കിയിട്ടും അതെ പുഞ്ചിരി തന്നെ.... അറിയാതെ ഒരു കുഞ്ഞു പുഞ്ചിരി എന്റെ മുഖത്തും പിറന്നെന്നു തോന്നുന്നു...

ഇനി ഇതും പരതി ഇരുന്നാല്‍ പറ്റില്ല ....ഒഴിഞ്ഞ തോര്‍ത്തും ചുരുട്ടിയെടുത്ത്‌ ഓരോരുത്തരുടെ മുന്നിലേക്ക് ചെല്ലാം. അല്ലാതെ ഇനി വഴിയില്ല.... വാസുവേട്ടന്റെ കയ്യില്‍ ഇന്ന് കിട്ടിയത് കൊടുക്കണം. അല്ലെന്കില്‍ പുളിച്ച തെറിയും പിന്നെ രാത്രിയില്‍ എന്റെ ഈ കീറ തുണി അഴിയുമ്പോള്‍ മുതല്‍ തുടങ്ങുന്ന പരാക്രമങ്ങളും ആയിരിക്കും...ക്ഷീണിച്ചു എവിടെയൊക്കെയോ നീറി തുടങ്ങുമ്പോള്‍, അങ്ങനെ എങ്കിലും ഒന്ന് മുതലാക്കേണ്ടേ എന്ന പതിവ് ചൊല്ല് മനസിനെയും നീറ്റിതുടങ്ങുന്നു. ഇതൊന്നും ഇപ്പോള്‍ ഓര്‍ത്തിട്ടു കാര്യം ഇല്ലല്ലോ... മുന്നിലേക്ക്‌ നീട്ടിയ പിച്ച പാത്രത്തിലേക്ക് ഒന്നും വീഴുന്നില്ലല്ലോ....

ഒന്ന് കയ്യില്‍ പിടിച്ചു ചോദിച്ചാലോ....? എന്റെ കൈ നീണ്ടു വരുന്നതിനു മുന്നേ തന്നെ ഇവര്‍ എന്തിനാണ് പിറകോട്ടു മാറുന്നത്...ഇത് കൊള്ളാം... പേടിച്ചിട്ടോ അതോ ഒട്ടും വൃത്തിയില്ലാത്ത കൈ കണ്ടിട്ടോ... എന്തായാലും കുറച്ചു നേരം മുന്നില്‍ തന്നെ നില്‍ക്കാം .എന്തെങ്കിലും കിട്ടിയാലോ...എത്ര തവണ ഞാന്‍ വാസുവേട്ടനോട് പറഞ്ഞതാ ഞാന്‍ വല്ല കൂലിപ്പണിക്ക് പോയ്ക്കോളം എന്ന്...ഇതിനു മാത്രം നീ പോയാല്‍ മതിയെന്ന് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തിയാല്‍.... എന്റെ കുഞ്ഞിനെ കൊന്നു കളയും എന്ന് പറഞ്ഞാല്‍....പിന്നെ ഞാന്‍....ഇതൊക്കെ എന്തിനിപ്പോള്‍ വെറുതെ....

ആ പെണ്‍കുട്ടി...ശാലിനി....അത് മാത്രം ഒരു രണ്ടു രൂപ തുട്ടു എന്റെ പാത്രത്തിലേക്ക് ഇട്ടു... വേറെ ജോലി ഒന്നും കിട്ടില്ലേ എന്ന ആ കുട്ടിയുടെ ചോദ്യത്തെ ഒരു മന്ദഹാസം കൊണ്ട് നേരിട്ട് ഒരു കുഞ്ഞു ചിരിയോടെ തൊട്ടടുത്ത്‌ നിന്ന മനുഷ്യന്റെ അരികിലേക്ക് ഞാന്‍ നീങ്ങി...പ്രതീക്ഷയോടെ....എന്താണ് ഞാന്‍ കേട്ടത്...എന്നോട് അടക്കത്തില്‍ എന്താണ് അയാള്‍ പറഞ്ഞത്....എന്റെ കണ്ണുകളില്‍ എരിഞ്ഞ അഗ്നി പുറത്തേക്കു ആളിയപ്പോള്‍ അയാളുടെ സ്വഭാവം മാറി. അടുത്ത് കിടന്ന വാഴക്കുലയുടെ മുണ്ടം എടുത്തു എന്നെ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി...എന്റെ രണ്ടു രൂപ തുട്ടു എവിടെക്കോ തെറിച്ചു പോയി...എന്റെ കുഞ്ഞു...അവള്‍ കൂടി അടിയേറ്റു വാവിട്ടു കരയുന്നു...അവളെ എവിടെക്കാണ്‌ ഞാന്‍ മറച്ചു പിടിക്കുക... ഇല്ല തളരുന്നു....എന്റെ പേഴ്സ് മോഷ്ട്ടിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞു എന്നെ അയാള്‍ വീണ്ടും തല്ലുമ്പോള്‍ എന്റെ ഉള്ളിലെ അഭിമാനം ഉമിത്തീ പോലെ എരിഞ്ഞു...

എല്ലാം കറങ്ങുന്ന പോലെ....അടഞ്ഞു പോകുന്ന കണ്ണില്‍ നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന ശാലിനി..........നീ..........നീ...............എങ്കിലും എന്നെ മനസിലാക്കിയല്ലോ.........ഇത് സീതാ...സര്‍വം സഹയായ സീതാ........!!!. പതിവൃതയുടെ പരിവേഷമില്ലാത്ത പാവം സീതാ..... !!!

Tuesday 29 June 2010

മാലാഖ....

അടഞ്ഞു കിടക്കുന്ന ഈ സ്കാനിംഗ്‌ റൂമിന് മുന്നില്‍ നിന്നെയും കാത്തിരിക്കുമ്പോള്‍ എന്റെ ചിന്തകള്‍ക്ക് കനം വെച്ച് തുടങ്ങുന്നു. ഇനിയും ഒരു മണിക്കൂര്‍ ഉണ്ട് സ്കാനിംഗ്‌ തുടങ്ങാന്‍. ആദ്യ നമ്പര്‍ കൈക്കലാക്കി ഞാന്‍ കാത്തിരിക്കുകയാണ്‌ നിനക്കായും പിന്നെ എന്റെ പേര് വിളിക്കുന്നത്‌ കേള്‍ക്കാനായും. നീ എന്താണ് ഇനിയും വൈകുന്നത്....? കഴിഞ്ഞ തവണ താമസിച്ചു വന്നതിന്റെ പരിഹാരമെന്നോണം ഇത്തവണ ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങിയിട്ടും...? പഴി മുഴുവനും ഈ തിരക്ക് പിടിച്ച നഗരത്തിന്റെ ട്രാഫിക്കിനു ആയിരിക്കാം അല്ലെ....

മനസ് വല്ലാതെ ചന്ച്ചലപ്പെടുന്നു.... നിന്റെ ആശ്വാസവാക്കുകളും വാദഗതികളും എന്നെ സാന്ത്വനപ്പെടുത്തുന്നുണ്ടെങ്കിലും എന്നില്‍ എന്തോ കുറവ് പോലെ... ഇത് ഈ മാസത്തെ അവസാന സ്കാനിംഗ്‌ ആണ്.. എല്ലാ മാസത്തെയും പോലെ ഒരു റിസള്‍ട്ട്‌ ആവരുതേ എന്ന പരസ്പരം പറയാത്ത എങ്കില്‍ പരസ്പരം അറിയുന്ന ആഗ്രഹം. നമ്മള്‍ എപ്പോഴും അങ്ങനെ ആയിരുന്നു...പരസ്പരം പറഞ്ഞിരുന്നില്ല പക്ഷെ അറിഞ്ഞിരുന്നു... നമ്മുടെ പ്രണയം മുതല്‍ ഇ സമയം വരെയും കാത്തു പോന്ന ഒരു അദൃശ്യ ബന്ധം. രണ്ടു മതവിശ്വാസങ്ങളില്‍ ആയിരുന്നിട്ടും ഒരുപാട് കാത്തിരുന്ന് ഒരു ബന്ദനന്ഗലും തകര്‍ക്കാതെ എല്ലാവരുടെയും സമ്മതത്തോടെ നമ്മള്‍ നേടിയെടുത്തത് നമ്മുടെ ഒരുമിച്ചുള്ള വിവാഹ ജീവിതം ആയിരുന്നു. തിരക്കിട്ട ഈ രാജ്യത്തിലേക്ക് ചേക്കേറിയപ്പോഴും നമ്മുടെ സ്വപ്‌നങ്ങള്‍ ചിറകുയര്‍ത്തി പറന്നു കഴിഞ്ഞിരുന്നു. ഇപ്പോഴും അത് ഉയരങ്ങളിലേക്ക് പോകുകയാണല്ലേ...


നീ ഇനിയും എത്തിയിട്ടില്ല എന്നത് എന്നെ വല്ലാതെ അലട്ടുന്നു. ഈ ഹോസ്പിറ്റല്‍ ബേസ്മെന്റില്‍ മൊബൈലിനു റേഞ്ചും ഇല്ല. ഇനിയും കാത്തിരിക്കാന്‍ എനിക്ക് വയ്യ. ഇനി നിന്റെ സാമിപ്യത്തിനു മാത്രമേ എന്റെ മനസിന്റെ നീറ്റലിനെ അടക്കാനാവൂ... ഇന്നലെ ടീവിയില്‍ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച വാര്‍ത്ത‍ കണ്ടു നമ്മള്‍ എന്തിനാണ് മുഖത്തോട് മുഖം നോക്കിയത്..? അത്ര മേല്‍ നമ്മള്‍ ആഗ്രഹിക്കുന്നു അല്ലെ നമ്മുക്കിടയിലെക്കുള്ള ആ കുഞ്ഞു മാലാഖയുടെ വരവ്. വിസിറ്റിങ്ങിനു ഈ ഗള്‍ഫ്‌ രാജ്യത്തെത്തിയ സുഹൃത്തിന്റെ ഭാര്യ ഗര്ഭിണിയായതു അറിഞ്ഞു എന്തിനായിരുന്നു നമ്മുടെ കണ്ണില്‍ അസൂയ നിറഞ്ഞത്‌....? അബോര്‍ഷന് മാര്‍ഗം തിരഞ്ഞു അവര്‍ നടന്നപ്പോള്‍ വഴക്ക് പറഞ്ഞതും പിന്നെ റൂമിലെത്തി പൊട്ടിക്കരഞ്ഞതും എന്തിനായിരുന്നു...?


ഇനിയും വയ്യ എനിക്ക് കാത്തിരിക്കാന്‍ ഒരു അമ്മയുടെ...കുഞ്ഞിന്റെ ജനനത്തിനായി.... എന്റെ മുലകള്‍ പാല് ചുരത്താന്‍ വെമ്പുന്നു...ഒരു അമ്മയുടെ സംതൃപ്തിയോടെ കണ്ണടച്ച് എനിക്കും മുലയൂട്ടണം... എന്റെ കണ്ണുകള്‍ക്ക്‌ ഭാരം കൂടുന്നു.....ഞാന്‍ നിന്റെ തോളില്‍ തല ചായ്ച്ചത് എപ്പോഴാണ്...? പേര് വിളിച്ചെന്ന് പറഞ്ഞു എന്നെ തട്ടി വിളിക്കുമ്പോള്‍....നിന്റെ ചുണ്ടിലെ മന്ദഹാസം എന്നെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചു ഒന്നും ഒന്നും പറയാത്ത എല്ലാം അറിയുന്ന ബന്ധം ...നീയും എന്റെ കുഞ്ഞു മാലാഖ ആണ്...

Monday 21 June 2010

ഒരു കുഞ്ഞു മയില്‍‌പ്പീലി....

മനസിന്റെ പുസ്തക താളുകളിലെവിടെയോ...
ഒരു കുഞ്ഞു മയില്‍‌പ്പീലി ഞാന്‍ മറച്ചു വെച്ചു.


അഴകുള്ള നിറമുള്ള മയില്‍‌പ്പീലി...
അത് ഞാന്‍ മറച്ചു വെച്ചു.

ഒരു കുഞ്ഞു നോവിന്റെ സുഖമുള്ള മയില്‍‌പ്പീലി..
ഒരു ദുഃഖ സാഗരം ഒതുക്കിയതെവിടെയോ...
മറഞ്ഞിരിക്കുന്നു.....
മനസിലെവിടെയോ ഞാനതു
മറച്ചു വെച്ചിരിക്കുന്നു....

മയില്‍‌പ്പീലി അത് പെറ്റു പെരുകുമെന്നോര്‍ത്തു ഞാന്‍
ആകാശത്തെയും മറച്ചു വെച്ചു....
നിന്റെ അഴകുള്ള ചിറകിനെ തലോടി ഞാന്‍

അറിയാതെ ഇടയ്ക്കിടെ ഒളിഞ്ഞു നോക്കി....

എന്നിട്ടും എന്തേ നീ നിന്‍ കൊച്ചു മക്കളെ
എനിക്കായി തരാഞ്ഞത്‌.... ?

എന്തേ നീ എനിക്കായി പെറ്റു പെരുകാഞ്ഞത്...?
നിന്റെ സ്വപ്നങ്ങളില്‍ ഞാന്‍ എന്നുമൊരു

ഇര തേടുന്ന ചിലന്തിയായോ....?

ഇല്ല നിനക്കിനി സ്വാതന്ത്ര്യമില്ല...
എന്റെ മനസിന്റെ പുസ്തകതാളില്‍
നിനക്കായി ഒരു കൂട് തീര്‍ത്തു...
നിന്നെ ഞാന്‍ തടവിലാക്കി...
നിന്നെ ഞാന്‍ മറച്ചിരിക്കുന്നു...
എന്നെന്നേക്കുമായി .....
നിന്നെ ഞാന്‍ മറച്ചിരിക്കുന്നു...

Thursday 17 June 2010

പൊട്ടന്‍ ബാബു...

പൊട്ടന്‍ ബാബു അങ്ങനെ ആയിരുന്നു അയാള്‍ അറിയപ്പെട്ടിരുന്നത്.പരസ്യമായ രഹസ്യം പോലെ .... എന്നിരുന്നാലും മുതിര്‍ന്നവര്‍ 'ഡാ ബാബു ...' എന്നും കുട്ടികള്‍ 'ബാബുവണ്ണോ...' എന്നും നീട്ടിവിളിച്ചിരുന്നു. ഇപ്പോഴും അത് തന്നെ വിളിക്കുന്നു. ഇതിപ്പോള്‍ പറഞ്ഞു വരുന്നത് ആരുടെ കാര്യമാണന്നല്ലേ...എന്റെ വീടിനടുത്തുള്ള ബാബു അണ്ണനെ പറ്റിയാണ്...


വീട്ടില്‍ നിന്ന് നോക്കിയാല്‍ ബാബുവണ്ണന്റെ വീട് കാണാമായിരുന്നു രണ്ടു വീട് തൊട്ടു താഴെ... ആ വീടിന്റെ ഒരു പ്രത്യേകത മുറ്റത്തു നില്‍ക്കുന്ന മുല്ല ചെടി ആയിരുന്നു. കാടു പിടിച്ചു കിടക്കുകയല്ല...വെട്ടി ഒതുക്കി നിര്‍ത്തിയതായിരുന്നു അത്. മുല്ലപ്പൂവിന്റെ സീസണ്‍ ആകുമ്പോഴേക്കും എന്റമ്മോ.. അത്രക്ക്‌ മുല്ലപ്പൂക്കള്‍ കാണുമായിരുന്നു അതില്‍... പെണ്‍കുട്ടികള്‍ ഇല്ലാത്ത വീടായത്‌ കൊണ്ട് ബാബുവണ്ണന്റെ അമ്മ പൂവെല്ലാം പെറുക്കി വെച്ച് ഞങ്ങള്‍ക്ക് തരുമായിരുന്നു. അമ്പനാട്ട് അമ്മൂമ്മ എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്‌. അമ്മൂമ്മമാര്‍ ഒരുപാടു ആയതുകൊണ്ട് വീട്ടുപേര് ചേര്‍ത്ത് വിളിക്കുന്ന ഒരു രീതി. ഇത് ഇടയ്ക്കു ഇരട്ടപ്പേരും ആകാം. രാവിലെ തന്നെ പൂവ് വാങ്ങിക്കാന്‍ ഞങ്ങള്‍ വാതുക്കല്‍ ഹാജരുണ്ടാകും. അതിന്റെ റിസള്‍ട്ട്‌ അന്ന് വൈകുന്നേരം ഞങ്ങള്‍ക്ക് കിട്ടും... "നിന്നെയൊക്കെ കണി കണ്ടു.... ഇന്നത്തെ ദിവസം പറയാതിരിക്കുകയാ ഭേദം...." ഇങ്ങനെ പോകും. അത് കേള്‍ക്കാതിരിക്കാന്‍ പരിസരത്തെങ്ങും കാണാതിരിക്കുക എന്നതായിരുന്നു ഞങ്ങളുടെ പരിപാടി. മുല്ലചെടിയില്‍ തൊടാന്‍ കൂടി സമ്മതിക്കില്ല...വേറൊന്നും കൊണ്ടല്ല... പിന്നെ അതെവിടെ കാണുമോ എന്നാ സംശയം ആയിരിക്കാം....


മഴ നനഞ്ഞ പിടക്കോഴിയുടെ പൂട പോലുള്ള എന്റെ മുടിയില്‍ പൂവ് വെയ്ക്കാനുള്ള ആഗ്രഹം അതെങ്ങനെ അടക്കി വെയ്ക്കും... മുല്ലപ്പൂവു കൊണ്ട് തിരിച്ചു കേറി വരുമ്പോള്‍ അമ്മയുടെ പതിവ് പല്ലവി പിറകില്‍ കേള്‍ക്കാം. "അതിനകത്ത് ഇനി പേനിനു സ്ഥലം വല്ലതും ഉണ്ടോടീ....". എന്നിട്ടും പൂവിനു പിറകെയുള്ള ഓട്ടം നിര്‍ത്തിയിട്ടില്ല. അപ്പോള്‍ നമ്മുടെ വിഷയത്തിലേക്ക് വരാം ബാബുവണ്ണന്‍.


സഹോദരിയുടെ കുടുംബത്തോടൊപ്പം അമ്മയുടെ കൂടെ ആണ്
ബാബുവണ്ണന്‍ താമസിക്കുന്നത്. ജന്മനാ തന്നെ ബുദ്ധിക്കു വളര്‍ച്ചയില്ലായിരുന്നു. പൊട്ടന്‍ബാബു എന്ന് അറിയപ്പെടാനുള്ള കാരണവും ഇത് തന്നെ. ഞാന്‍ കാണുമ്പോള്‍ ബാബുവണ്ണനു മുപ്പതു വയസില്‍ കൂടുതല്‍ ആയിരുന്നു. കൊല്ലം ജില്ലയില്‍ ചാത്തന്നൂരില്‍ മംബള്ളിക്കുന്നം എന്ന ഏരിയായില് റേഡിയോയുടെ ആവശ്യം ഉണ്ടായിരുന്നില്ല വാര്‍ത്ത‍ കേള്‍ക്കാന്‍ ഒഴിച്ച്. ബാബുവണ്ണന്‍ രാവിലെ എഴുന്നേറ്റു കുട്ടപ്പനായി ആരുടെയെങ്കിലും വീടിന്റെ മതിലില്‍ ചാരി നിന്ന് പാട്ട് തുടങ്ങുമായിരുന്നു. ഈ പാട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതാരും കേട്ട് കാണാന്‍ വഴിയില്ലാത്ത പാട്ടുകള്‍ മാത്രം ആയിരുന്നു. വരികളില്‍ പെണ്‍കുട്ടികളുടെ പേരുകള്‍ മാത്രം. കേട്ട് പരിചയം ഉള്ള ഒരു പാട്ട് " ഉണ്ണീ വാവാവോ...പൊന്നുണ്ണി വാവാവോ..." എന്നത് മാത്രം ആയിരുന്നു. ബാക്കി പാട്ടെല്ലാം " പ്രിയേ...ശാരി...വാ കല്യാണം കഴിക്കാന്‍ വാ..." എന്നിങ്ങനെ ഒക്കെ ഉള്ള പാട്ടുകള്‍ ആയിരുന്നു.


പാര്‍ട്ടിക്ക് കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹം ആയിരുന്നു. എപ്പൊഴും അത് മാത്രമായിരുന്നു ചിന്ത. അന്നൊക്കെ ഞങ്ങള്‍ ബാബുവണ്ണനെ വിളിച്ചു നിര്‍ത്തി കല്യാണത്തെ പറ്റി ചോദിക്കുമായിരുന്നു. പറഞ്ഞു പറഞ്ഞു അത് ബാബുവണ്ണന്റെ കുഞ്ഞിന്റെ കല്യാണം വരെ എത്തുമായിരുന്നു. മുതിര്‍ന്നവരും മോശം ആയിരുന്നില്ല ബാബുവണ്ണനെ ഇങ്ങനെ ഉപദ്രവിച്ചിരുന്നതില്‍ . എല്ലാവരും അതില്‍ ഒരു രസം കണ്ടിരുന്നു. ആരുടെ വീട്ടിലും എപ്പോഴും കേറി ചെല്ലാന്‍ പറ്റുന്ന ഒരാള്‍ ആയിരുന്നു ബാബുവണ്ണന്‍. ബാബുവണ്ണന്‍ പ്രത്യേകം എഴുതി തയാറാക്കിയ പ്രേമലേഖനം വായിച്ചു കേള്‍ക്കുക എന്നതായിരുന്നു എല്ലാവരുടെയും വേറൊരു രസം.


എന്നും ഇങ്ങനെ പ്രേമലേഖനം എഴുതാന്‍ എന്റെ നോട്ടുബുക്കില്‍ നിന്നും ചില്ലറ പേപ്പര്‍ അല്ല പോയിട്ടുള്ളത്. പേപ്പറിന് വേണ്ടി സ്കൂള്‍ കഴിഞ്ഞു വരുന്ന ഞങ്ങളെയും കാത്തു മതിലും ചാരി നില്‍പ്പായിരിക്കും ബാബുവണ്ണന്‍. പേപ്പര്‍ മാത്രമല്ല പെന്‍സില്‍ കൂടി ഞാന്‍ കടം കൊടുക്കണമായിരുന്നു. അതിനു പകരമായി എഴുതി കഴിഞ്ഞ പ്രേമലേഖനം വായിച്ചു കേല്‍പ്പിക്കുകയായിരുന്നു അണ്ണന്‍ ചെയ്തിരുന്നത്. പേപ്പറിന്റെ മുകളിലെ മൂലയില്‍ നിന്ന് തുടങ്ങി താഴത്തെ മൂല വരെ കുനുകുനാ എഴുതി വെയ്ക്കുന്ന പൂജ്യങ്ങള്‍ ആയിരുന്നു ബാബുവണ്ണന്റെ പ്രേമലേഖനം. പക്ഷെ അത് വായിച്ചു കേള്‍ക്കുമ്പോള്‍ ഇതാണ് അതിനുള്ളില്‍ ഉള്ളതെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടേയില്ല.


നന്നായി ബീഡി വലിക്കുന്ന പ്രകൃതമായിരുന്നു ബാബുവണ്ണന്‍. ബീഡി വാങ്ങിക്കാന്‍ എല്ലാവരോടും കാശു ചോദിക്കുന്നതാണ് അണ്ണനെ കൊണ്ടുള്ള ഒരേ ഒരു ഉപദ്രവം. ഇല്ലെങ്കില്‍ ഒരു ബീടിയെങ്കിലും താ എന്നതായിരുന്നു അണ്ണന്റെ നിലപാട്. ഇപ്പോഴും അതെ വീട്ടില്‍ അണ്ണന്‍ ഉണ്ട്...അസുഖമായി കിടപ്പിലാണ്. വയസായ അമ്മയും കൂട്ടിനുണ്ട്. വല്ലപ്പോഴും കൂടി മാത്രം വീടിനു പുറത്തിറങ്ങുന്ന ബാബുവണ്ണന്റെ പാട്ടുകള്‍ ഒക്കെ ഇപ്പോള്‍ നിലച്ചിരിക്കുന്നു. എന്നാലും ആരുടെയെങ്കിലും കല്യാണം ആണെന്ന് കേട്ടാല്‍ ബാബുവണ്ണന്‍ പറയും "നാളെ എന്റെ കല്യാണമാണ്...പെണ്ണിന്റെ പേര് സുനിത......".


Tuesday 15 June 2010

ആശാനും വള്ളിച്ചെരുപ്പും

( ഇപ്പോഴത്തെ കുടുംബ വീട് - ഇത് മാത്രം ബാക്കി )

ഇതൊരു ഇരുപത്തഞ്ചു വര്ഷം മുന്നുള്ള കാര്യമാണ്. കളിച്ചു നടക്കുന്ന പ്രായം. ഞാന്‍ താമസിച്ചിരുന്നത് അമ്മയുടെ അച്ഛന്റെയും അമ്മയുടെയും കൂടെയായിരുന്നു. ഞാന്‍ അവരെ വിളിച്ചിരുന്നത്‌ അപ്പച്ചനും മറ്റമ്മയും എന്നാണ്. മറ്റമ്മ എന്ന് വിളിച്ചിരുന്നത്‌ എന്തു കൊണ്ട് എന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ്. അമ്മ എന്റെ അനിയത്തിയെ വയറ്റില്‍ ആയിരുന്നപ്പോള്‍ എന്നെ നോക്കാനും വീട്ടിലെ കാര്യങ്ങളും ചെയ്യാന്‍ പറ്റില്ല എന്നത് കൊണ്ട് എനിക്ക് കിട്ടിയ സ്ഥലം മാറ്റം ആയിരുന്നു അമ്മയുടെ കുടുംബവീട്ടിലേക്കുള്ള താമസം. അമ്മായിയമ്മയും നാത്തൂനും പിന്നെ മരുമകളായ എന്റെ അമ്മയും തമ്മിലുള്ള പോരാണ്‌ എന്റെ സ്ഥലമാറ്റത്തിനുള്ള കാരണം എന്ന പിന്നാമ്പുറ വാര്‍ത്ത‍ ഉണ്ട്.




അങ്ങനെ കൊല്ലം ജില്ലയിലെ ആയൂരിനു അടുത്തുള്ള വയയ്ക്കല്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ഞാന്‍ അങ്ങനെ തകര്‍ത്തു കളിച്ചു നടക്കുകയായിരുന്നു. കൂട്ടിനു വേറെയും ഉണ്ട് ആള്‍ക്കാര്‍. കളി മുഴുവനും പള്ളി ശവക്കോട്ടയിലും പിന്നെ തൊട്ടു ചേര്‍ന്നുള്ള കശുമാവിന്‍‍ തോട്ടത്തിലും അതിനു നടുക്കായിട്ടുള്ള ഒരു വലിയ പാറക്കും മുകളില്‍ ആയിരുന്നു. ശവക്കോട്ട ഇപ്പോഴും അവിടെ ഉണ്ട്. പക്ഷെ കശുമാങ്ങ മാറി റബ്ബര്‍ ആയി. പാറയുടെ ശേഷിപ്പുകള്‍ ഇപ്പോഴും ഉണ്ട്. പണ്ടേ അതൊരു കക്കൂസായി കരുതിപ്പോന്നിരുന്നു. ഇപ്പോഴും അതിനു മാറ്റമൊന്നുമില്ല. അങ്ങനെ ഇരിക്കെ അപ്പച്ചനു ഒരു തോന്നല്‍ ഇതിനെയൊക്കെ പിടിച്ചു അക്ഷരം പഠിപ്പിക്കാന്‍ ഇരുത്താം എന്ന്. അങ്ങനെയാണ് ആശാന്‍ ഈ കഥയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്.




ഒരാളു വരുന്നു പഠിപ്പിക്കാന്‍. അത് മാത്രം അറിയാം. ആരാ എന്താ ഹും ഹും അറിയില്ല. ഇനിയുള്ള കാര്യങ്ങള്‍ പറയണമെങ്കില്‍ ഞങ്ങളുടെ കുടുംബ വീടിന്റെ കിടപ്പ് വശം ഒന്ന് പറയണം. ഒരു കുന്നിന്റെ മുകളില്‍ പള്ളി അതിനു ചേര്‍ന്ന് അടുത്ത തട്ടില്‍ ശവക്കോട്ട. അടുത്തത് ഞങ്ങളുടെ വീടാണ്. ഇരുവശങ്ങളിലുമായി കശുമാവിന്‍ തോട്ടങ്ങള്‍ . പിന്നെ താഴോട്ട് റബ്ബര്‍ ആണ്. റബ്ബര്‍ തോട്ടത്തിനു അതിരായി കൈതച്ചക്ക നിരന്നു നില്‍പ്പുണ്ട് . കുനിന്റെ അടിവാരത്തില്‍ നിരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളും ഇരു വശത്തായി കളകളാരവം പൊഴിച്ച് കൊണ്ടുവന്നു ഒന്നിച്ചു ചേരുന്ന കുഞ്ഞു അരുവിയും.ഈ അരുവിയില്‍ നിന്ന് കയറി ചെല്ലുന്നത് ഒരു ക്ഷേത്രത്തിലേക്കും. അതൊരു കുഞ്ഞു കയറ്റമാണ് എപ്പോഴും തെറ്റല്‍ ഉള്ള ഒരു കയറ്റം. ഒരുപാടു പേര്‍ക്ക് മെയിന്‍ റോഡില്‍ നിന്നും വീട്ടിലേക്കു കേറാനുള്ള ഒരു കുറുക്കു വഴിയും ആണത്. ഇതാണ് ഒരു ഏകദേശ രൂപം.


ഇനി വീണ്ടും നമ്മുക്ക് നമ്മുടെ വിഷയത്തിലേക്ക് പോകാം. ആശാന്റെ ആഗമനം പ്രതീക്ഷിച്ചു ഞങ്ങള്‍ ഇരിക്കുകയാണ്. ഒരു ദിവസം രാവിലെ ഞങ്ങളെ നേരത്തെ കുളിപ്പിച്ച് ഒരുക്കി നിര്‍ത്തിയപ്പോള്‍ തന്നെ മനസിലായി ഇന്ന് വരവ് ഉണ്ടാകുമെന്ന്. ഹോഓയ്..... ഒരു വിളി, ക്ഷേത്ര കയറ്റത്തില്‍ നിന്നാണ്. ഉമ്മറത്തിരുന്ന അപ്പച്ചന്‍ തോര്‍ത്തെടുത്ത് തോളത്തിട്ടു ഒരൊറ്റ ഓട്ടം. ഞങ്ങള്‍ വിടുമോ... കൂടെ ഓടി തള്ളക്കൊഴിക്കു പിന്നാലെ കുഞ്ഞുങ്ങള്‍ എന്ന പോലെ. കുന്നിറങ്ങി പാടവരമ്പിലൂടെ കുഞ്ഞരുവിയും ചാടി കയറ്റം എത്തിയപ്പോള്‍ നിന്നു. നമ്മുടെ കുഞ്ഞുണ്ണി മാഷ് വെളുത്ത് വണ്ണം കുറഞ്ഞാല്‍ എങ്ങനെ ഇരിക്കും അതുപോലെ ഒരു അപ്പൂപ്പന്‍ വടിയും കുത്തി നില്‍പ്പാണ് കയറ്റത്തിന്റെ മുകളില്‍. ഇട്ടിരുന്ന ചെരുപ്പ് കൈയില്‍ തൂക്കി പിടിച്ചിട്ടുണ്ട്. പാരഗോന്‍ സ്ലിപ്പരിന്റെ അസ്ഥികൂടം എന്ന് വിളിക്കാം ഇതിനെ. സ്ലിപ്പര്‍ എന്ന വാക്ക് നാക്കിനു വഴങ്ങാത്തത് കൊണ്ടാണോ എന്നറിയില്ല വള്ളി ചെരുപ്പ് എന്ന് വിളിക്കാനായിരുന്നു ഞങ്ങള്‍ക്ക് ഇഷ്ട്ടം. അപ്പച്ചന്‍ കയറ്റം കയറി ആശാന്റെ ചെരുപ്പും വാങ്ങിച്ചു പിടിച്ചു ഒരു കൈ കൊണ്ട് താങ്ങി ആ തെന്നുന്ന കയറ്റം ഇറങ്ങി. പിന്നെ ആശാന്‍ വടിയും കുത്തി പയറ് പോലെ നടന്നു തുടങ്ങി.


നിലവിളക്ക് കത്തിച്ചു വെച്ച് വലിയ ഒരു പ്ലേറ്റില്‍ അരി നിരത്തി അതിനു മുന്നില്‍ ആശാനെയും ഇരുത്തി. ഇതൊക്കെ ഞങ്ങള്‍ക്ക് പുതുമയായിരുന്നു. പിന്നെ ഓരോരുത്തരെ മടിയില്‍ ഇരുത്തി ചൂണ്ടുവിരല്‍ പിടിച്ചു അരിയില്‍ എഴുതിപ്പിച്ചു. അങ്ങനെ ഞങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. നല്ല രസമായിരുന്നു. പിറ്റേന്ന് ഞങ്ങള്‍ ആശാനെയും കാത്തിരിപ്പായി. കയറ്റത്തില്‍ നിന്നുള്ള വിളി കേട്ട് ഞങ്ങള്‍ ഓടി. കൂട്ടത്തില്‍ പെണ്ണ് ഞാന്‍ മാത്രമേ ഉള്ളൂ. അതുകൊണ്ടാണോ അതോ ഭാരിച്ച ജോലി ആണുങ്ങള്‍ക്ക് ഉള്ളത് മാത്രമാണ് എന്ന പുരുഷ വര്‍ഗ്ഗത്തിന്റെ ചിന്തയാണോ എന്നറിയില്ല ചെരുപ്പ് പിടിക്കേണ്ടത്‌ എന്റെ ജോലിയായിരുന്നു. എന്റെ ആങ്ങളയും കൂട്ടുകാരും ചേര്‍ന്നാണ് ആശാനെ കയറ്റം ഇറക്കുന്നത്‌. അതൊരു ഗമയായി അവര്‍ കരുതിയിരുന്നു. പക്ഷെ ഇത്തവണ അരിക്ക് പകരം ഞങ്ങളെ കാത്തിരുന്നത് കഴുകി വൃത്തിയാക്കിയ മണല്‍ ആയിരുന്നു . മണലില്‍ എഴുതുക എന്ന് പറയുന്നത് അയ്യോ ഇപ്പോഴും ചൂണ്ടു വിരലില്‍ ഒരു നീറല്‍. അക്ഷരം നേരെ എഴുതിയില്ലെങ്കില്‍ ചൂണ്ടു വിരല്‍ മണലില്‍ അമര്‍ത്തി ആശാന്റെ ഒരു മാസ്റ്റര്‍ പീസ്‌ എഴുത്തുണ്ട്. കണ്ണില്‍ വെള്ളം വന്നു നിറഞ്ഞു കരഞ്ഞു കൊണ്ട് അങ്ങനെ എഴുതിയ എത്ര എത്ര അക്ഷരങ്ങള്‍, വാക്കുകള്‍. അങ്ങനെ ഉള്ള ദിവസങ്ങളില്‍ ആശാന്‍ പോയി കഴിഞ്ഞു പറഞ്ഞ ചീത്തകള്‍ എണ്ണിയാല്‍ തീരില്ല. പിറ്റേന്ന് ഇങ്ങു വരട്ടെ കയറ്റത്തില്‍ നിന്നു തള്ളിയിടും, ചെരുപ്പിന്റെ വള്ളി മുറിക്കും എന്നിങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞേ സമാധാനം ഉണ്ടാകുകയുള്ളൂ. ഞങ്ങളുടെ ഈ മണലില്‍ എഴുതലും ചീത്ത വിളിക്കലും രണ്ടു വര്‍ഷത്തേക്ക് നിര്‍ബാധം തുടര്‍ന്നു വന്നിരുന്നു. ഇതിനിടക്ക്‌ ഒരു മഴക്കാലത്ത്‌ ആശാന്‍ ഒന്ന് വീണിരുന്നു. അതായിരുന്നു ഞങ്ങളുടെ അവധിക്കാലം. പിന്നീട് എന്റെ വീട്ടിലേക് സ്കൂളില്‍ ചേര്‍ക്കാന്‍ വേണ്ടിയായിരുന്നു. അതോടു കൂടി ആ നല്ല കുട്ടിക്കാലത്തിനും ചെരുപ്പ് വഹിച്ചു കൊണ്ടുള്ള എന്റെ യാത്രകള്‍ക്കും വിരമാമാകുകയായിരുന്നു.


വര്‍ഷങ്ങള്‍ കഴിഞ്ഞു ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു വിങ്ങല്‍. ആ വള്ളിചെരുപ്പു പിടിച്ചു പാടവരംബതൂടെ ഒന്ന് കൂടി നടക്കാന്‍ ആഗ്രഹം...ആ കുഞ്ഞരുവിയില്‍ ഒന്ന് കൂടി ചെന്ന് വെള്ളം ചവിട്ടി തെറിപ്പിക്കണം. അരികത്തു നില്‍ക്കുന്ന മുള്ളിന്‍ കാ പറിച്ചു കഴിക്കണം. കൈതച്ചക്കയുടെ മുള്ളുള്ള കൂര്‍ത്ത ഇലകളില്‍ കുഞ്ഞു പാവാട ഒന്ന് കൂടി കുരുക്കണം. വളരേണ്ടിയിരുന്നില്ല....................


ആദ്യാക്ഷരം കുറിപ്പിച്ച എന്റെ ആ പാവം ആശാന് ഈ ആദ്യ ബ്ലോഗ്‌ ഒരായിരം അശ്രുപുഷ്പങ്ങലോടെ സമര്‍പ്പിക്കുന്നു.





Sunday 13 June 2010

ഞാനും ഈ സമൂഹത്തിലെ അംഗമാണ്. എനിക്ക് തോന്നുന്ന എന്റ്റെതായ വിചാരങ്ങള്‍ ഞാന്‍ ഇവിടെ കുറിക്കട്ടെ....