Thursday 29 July 2010

ഇത് എനിക്കായി...പിന്നെ നിങ്ങള്ക്ക് വേണ്ടിയും...

തന്റെ ദേഹത്തെ ചുറ്റി പിണഞ്ഞു കിടന്ന കിരണിന്റെ തണുത്ത കൈ എടുത്തു മാറ്റി അലീന ബെഡില്‍  എഴുന്നേറ്റിരുന്നു. തന്റെ നഗ്നമായ ശരീരത്തെ എതിര്‍വശത്തുള്ള കണ്ണാടിയില്‍ കണ്ടു അവള്‍ ചെറുതായി മന്ദഹസിച്ചു. തൊട്ടടുത്തുള്ള പള്ളിയില്‍ രാവിലത്തെ കുര്‍ബാനയുടെ ചൊല്ലുകള്‍ ഈണത്തില്‍ കേള്‍ക്കാമായിരുന്നു. തന്റെ നഗ്ന സൌന്ദര്യത്തെ അടുത്ത് കിടന്ന ബ്ലാന്കെറ്റ് കൊണ്ട് മൂടി അവള്‍ ജനാലയുടെ അടുത്തേക്ക് നടന്നു. ബ്ലാന്കെറ്റ് ഒതുക്കി പിടിച്ചു ജനാല തുറന്നപ്പോള്‍ നല്ല തണുത്ത കാറ്റ് ഉള്ളിലേക്ക് അരിച്ചു കയറി തുടങ്ങിയിരുന്നു.തണുപ്പ് നേരെ  ചുരുണ്ട് കൂടി കിടക്കുന്ന കിരണിനെ പൊതിയുകയായിരുന്നു.താനെടുത്തു  മാറ്റിയ കിരണിന്റെ കൈ അപ്പോഴും ബെഡില്‍ എന്തിനെയോ തിരയുന്ന പോലെ നിവര്ന്നിരിക്കുകയായിരുന്നു.


അതുകണ്ടപ്പോള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ചുരുണ്ട് കൂടി കിടക്കുന്ന കുഞ്ഞിന്റെ മാഗസിനില്‍ വന്ന ഫോട്ടോ അവള്‍ ഓര്‍ത്തു പോയി.പതുക്കെ അവള്‍ തന്റെ വയറില്‍ ഒന്ന് തലോടി. ജനാല തുറന്നപ്പോള്‍ തന്നെ കുര്‍ബാനയുടെ ചൊല്ലുകള്‍ വ്യക്തമായി കേള്‍ക്കാമായിരുന്നു. ഇന്ന് ഞായറാഴ്ച........നാളെ വീണ്ടും പതിവ് പരിപാടികള്‍...കൂട്ടിയാലും ഗുണിച്ചാലും പിന്നെ കുറെ ഹരിച്ചാലും പിന്നെയും കെട്ടുപിണര്‍ന്നു കൂടികലര്‍ന്നു കിടക്കുന്ന ഒരു പറ്റം ലോജിക്കുകളും...പിന്നെ അതിനെ അടുക്കി പെറുക്കി വെച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമ്മിങ്ങും...ഒരാഴ്ച എത്ര പെട്ടന്നാണ് കടന്നു പോകുന്നത്. പള്ളിയില്‍ നിന്നും അപ്പോള്‍ കേട്ടിരുന്നത് കുര്‍ബാന കഴിഞ്ഞുള്ള അച്ഛന്റെ ആശീര്‍വാദം ആയിരുന്നു. എന്തോ അവള്‍ തന്റെ തലയില്‍ തൊട്ടു പ്രാര്‍ത്ഥിക്കാന്‍ വേണ്ടി അച്ഛന്റെ അടുത്തേക്ക് കൊണ്ടുപോകുന്ന അമ്മച്ചിയെ  ഓര്‍ത്തു.  ശരീരമാണോ മനസാണോ എന്നറിയാത്ത രീതിയില്‍ എവിടൊക്കെയോ നീറുന്നു...


കിരണ്‍ ഇനിയും എഴുന്നേറ്റിട്ടില്ല.. രാത്രിയില്‍ ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ തപ്പിയെടുത്തു വീണ്ടുമിട്ടു ബാഗുമെടുത്ത്‌ ഇറങ്ങുമ്പോള്‍ ബ്ലാന്കെറ്റ് കൊണ്ട് കിരണിനെ നന്നായി  മൂടാന്‍ അവള്‍ മറന്നില്ല. ഗേറ്റ് തുറന്നു ഇറങ്ങുമ്പോള്‍ സെക്യൂരിറ്റി അങ്കിളിന്റെ മുഖത്തെ വൃത്തികെട്ട അശ്ലീല ചിരി കണ്ടില്ലെന്നു നടിച്ചു അവള്‍ മുന്നോട്ടു നടന്നു. കിട്ടിയ ഒരു ഓട്ടോയില്‍ കേറി ഹോസ്റ്റലിന്റെ മുന്നിലെത്തി റൂമിലേക്ക്‌ നടക്കുമ്പോള്‍ പതിവ് പോലെ ആന്റിയുടെ ചോദ്യമെത്തി. "ഇങ്ങനെ എന്തിനാണ് കുട്ടീ ഉറക്കം പോലും കളഞ്ഞു പണി ചെയ്യുന്നത്? ഇന്നലെ ഓഫീസില്‍ നിന്നും വല്ലതും  കഴിച്ചോ..? ഈ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഇത്ര കടുപ്പമുള്ള പണി ആണല്ലേ....? " . എന്ത് ചെയ്യാനാ ആന്റി എന്നാ പതിവ് പല്ലവിയില്‍ മറുപടി ഒതുക്കി അലീന സ്റ്റെപ് കയറി മുകളിലെ റൂമിലെത്തി....ജാക്കെറ്റും  ഇട്ടു ശ്രുതി രാവിലെ തന്നെ കാമുകനോടുള്ള ഫോണ്‍ സല്ലാപം ടെറസ്സില്‍ തുടങ്ങി കഴിഞ്ഞിരുന്നു. ഹോസ്ടലിലെ ബെഡില്‍ വന്നപാടെ കിടക്കുമ്പോഴാണ് തന്റെ മൊബൈലിനെ പറ്റി അലീന ഓര്‍ത്തത്‌.

മൂന്നു മിസ്ഡ് കാള്‍... മൂന്നും അമ്മച്ചിയുടെ... തിരിച്ചു വിളിച്ചു ജോലി തിരക്കിനെ പറ്റി അമ്മച്ചിയോട്‌ പറഞ്ഞിട്ടും പരിഭവം മുഴുവനും മാറിയില്ല.  ക്രിസ്മസിന് എന്തായാലും വരുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ സന്തോഷമായെന്നു  തോന്നുന്നു.പള്ളിയിലേക്ക് പോകുന്ന അമ്മച്ചിയോട്‌ എനിക്ക് കൂടി വേണ്ടി പ്രാര്‍ത്ഥിക്കണേ എന്ന് പറയുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.... എവിടൊക്കെയോ വിങ്ങുന്നു...പാടുപെട്ടു പഠിപ്പിച്ചു ഇവിടം വരെ എത്തിച്ച അമ്മച്ചിയോട്‌ കള്ളം പറയുമ്പോള്‍ ഉള്ളില്‍ ഒരു നെരിപ്പോട് എരിയുകയായിരുന്നു അലീനയുടെ ഉള്ളില്‍. കിരണിന്റെ കയ്യിലുള്ള തന്റെ ഫോട്ടോകള്‍...അത് ഉമിത്തീ പോലെ തന്നെ നീറ്റിക്കുന്നു. ഒരു വിശുദ്ധ പ്രണയത്തിന്റെ അന്ത്യത്തില്‍ മൂടുപടങ്ങള്‍ ഒന്നുമില്ലാതെ നമ്മുക്ക് യാത്ര തുടങ്ങാം എന്ന വാക്കുകള്‍ വിശ്വസിക്കുമ്പോള്‍...... മൂടുപടങ്ങള്‍ ഒന്നൊന്നായി വലിച്ചെറിയുമ്പോള്‍..... ക്യാമറ കണ്ണുകള്‍ അതും ഒപ്പിയെടുക്കുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവ് എത്തിയത് പിന്നെ കിരണ്‍ തന്നെ അത് കാട്ടി ആര്‍ത്താര്‍ത്തു ചിരിക്കുമ്പോഴായിരുന്നു...പിന്നെ എത്ര തവണ ആ കിടക്കയില്‍ തനിക്കു എത്തേണ്ടി വന്നിട്ടുണ്ട്...


ഒന്ന് ശുദ്ധമാകണം...ദേഹത്തേക്ക് തണുത്ത വെള്ളം വീഴുമ്പോള്‍ അലീനയുടെ മനസ് ഉരുകുകയായിരുന്നു...കിരണ്‍ ഇപ്പോഴും എഴുന്നേറ്റു  കാണില്ല...ഇനി അവന്‍ എഴുന്നേല്‍ക്കുകയും ഇല്ല...ടാപ്പില്‍ നിന്നും വീഴുന്ന വെള്ളത്തോടൊപ്പം തന്റെ കൈത്തണ്ടയില്‍ നിന്നും ഒഴുകുന്ന ചോരത്തുള്ളികള്‍ കൂടി ചേര്‍ന്ന് പടരുന്നത്‌  കണ്ടപ്പോള്‍ അവള്‍ അതൊരു കുഞ്ഞിന്റെ കൌതുകത്തോടെ കണ്ടു നിന്നു..... അപ്പോള്‍ അവളുടെ ഉള്ളില്‍ ഒരു കുഞ്ഞു ജീവന്‍ പിടയുകയായിരുന്നു. അമ്മയും കുഞ്ഞുമായി അലിഞ്ഞവര്‍ വെള്ളത്തോടൊപ്പം ഒഴുകി അകലുമ്പോള്‍ അവളുടെ ബാഗില്‍ കിടന്ന ഫോണില്‍ അമ്മച്ചിയുടെ വിളിയെത്തി.. മൊബൈലിന്റെ വൈബ്രെഷനോപ്പം അവളുടെ കുറെ ഫോട്ടോകളും പ്രേഗ്നന്‍സി രിസല്ട്ടിന്റെ പേപ്പറും വിറക്കുന്നുണ്ടായിരുന്നു....




Tuesday 20 July 2010

ഗന്ധം.....

കറുത്ത് മൂടിയ ഇരുട്ടിന്റെ....
രാത്രിയുടെ ഗന്ധം...

അറ്റം വിണ്ടു കീറിയ ഈറ്റപ്പായയില്‍..
പഴകിയ മണം തുളച്ചു കയറുന്ന
തലയണയില്‍ മുഖമമര്‍ത്തി കിടക്കുമ്പോള്‍...
പഴയതല്ല...
പഴയ പുതുമയുടെ ഗന്ധം..

വരിഞ്ഞു മുറുകുന്ന കൈകളുടെ ശക്തി..
ഈറ്റപ്പുലിയുടെ വേഗതയോടെ....
ആടിത്തിമിര്‍ത്തു അരങ്ങു തകര്‍ത്ത കത്തി വേഷം..
അരങ്ങൊഴിഞ്ഞു തളര്‍ന്നുറങ്ങുമ്പോള്‍...
പിന്നെയും പഴമയുടെ ഗന്ധം..
വിയര്‍പ്പും ശുക്ലവും കൂടിക്കലര്‍ന്ന...
ആവര്‍ത്തന വിരസതയാര്‍ന്ന പഴയ ഗന്ധം...

ഒടുവില്‍...എല്ലാത്തിനും ഒടുവില്‍....
അപമാനത്തിന്റെയും ഛര്ദ്ദിയുടേയും ഗന്ധം...
പിന്നെ മാസങ്ങള്‍ക്കപ്പുരം...
പേറ്റുനോവിന്റെ ഗന്ധം....
ഇളം ചൂട് മുലപ്പാലിന്‍ ഗന്ധം...
ഇനിയുമീ കീറിയ തഴപ്പായയില് എത്രയോ...
ഗന്ധങ്ങള്‍ ഊഴവും കാത്തു കിടക്കുന്നു....

വീണ്ടും....കറുത്തുമൂടിയ...
ഇരുട്ടിന്റെ....രാത്രിയുടെ ഗന്ധം.....







Monday 12 July 2010

ഇത് " ജീവിതം"......

അഞ്ചു മണിക്ക് അലാറം അടിക്കുന്നത് കേട്ട് എഴുന്നേറ്റപ്പോള്‍ എന്തോ ഒരു മടി. മൂന്ന് അവധി ദിവസം കഴിഞ്ഞു ഓഫീസില്‍ പോകാന്‍ ആര്‍ക്കും തോന്നുന്ന ഒരു മടി... എഴുന്നേല്‍ക്കാനുള്ള പരിശ്രമത്തിനിടെ ഇന്ന് കൂടി അവധി ആയിരുന്നെങ്കില്‍ എന്ന ആത്മഗതം ഉച്ചത്തില്‍ ആയിപ്പോയി. ഉടനെ ഭര്‍ത്താവിന്റെ മറുപടി എത്തി....ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ആറു മാസം മുന്‍പ്....എന്തായിരുന്നു അന്നത്തെ ഒരു പെര്‍ഫോര്‍മന്‍സ്....? പെട്ടെന്ന് റെഡി ആയി ഓഫീസിലേക്ക് പോകുമ്പോള്‍ ഭര്‍ത്താവു രാവിലെ പറഞ്ഞതായിരുന്നു മനസ്സില്‍... സീറ്റില്‍ ചാഞ്ഞു കിടക്കുമ്പോള്‍ മനസ് ആറ്‌ മാസം പുറകോട്ടു ഓടി...

സമയം പതിനൊന്നു ആകുന്നു..... എന്തിനു വേണ്ടിയാണു എഴുന്നേ്ല്ക്കേണ്ടത്...? രാവിലെ തന്നെ ആളു ജോലിക്ക് പോയി കഴിഞ്ഞിരുന്നു. ആകെപ്പാടെ ചെയ്യാനുള്ളത് ചോറും പിന്നെ രണ്ടു കറിയും വെയ്ക്കുക.... ഒരു മണിക്കൂറിനുള്ളില്‍ കാര്യം കഴിയും.... പിന്നെയും ഉണ്ട് സമയം... ഇത്രയും ബോര്‍ അടിച്ചിട്ടുണ്ടാവില്ല ജീവിതത്തില്‍... എന്തിനു വേണ്ടിയും കാത്തു നില്‍ക്കുക എന്നത് മാത്രമായിരുന്നു എന്നെ ബോര്‍ അടിപ്പിച്ചിട്ടുള്ള ഒരേ ഒരു കാര്യം... ഇപ്പോള്‍ ആകെപ്പാടെ ഒരു മടുപ്പാണ്....

മെയില്‍ ഒന്ന് ചെക്ക്‌ ചെയ്യണം... ഒരുപാടു കമ്പനികളിലേക്ക് ബയോഡേറ്റ അയച്ചു കൊടുത്തതാണ്...പിന്നെ കുറെ ജോബ്‌ സൈറ്റുകളും ചെക്ക്‌ ചെയ്യണം...കുറെ ഒക്കെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതാണ്. ബാക്കി കണ്ടു പിടിക്കണം.... കിടന്നു കൊണ്ട് തന്നെ ലാപ്ടോപ് കൈ എത്തി എടുത്തു... ഓപ്പണ്‍ ചെയ്തു നെറ്റ് കണക്ട് ആകാന്‍ ഇനിയും സമയം എടുക്കും... എഴുന്നേറ്റു ഒരു ഗ്ലാസ്‌ വെള്ളം എടുത്തു വന്നപ്പോഴേക്കും നെറ്റ് കണക്ട് ആയിരുന്നു. ജിമെയില്‍ ഓപ്പണ്‍ ചെയ്തു യൂസേര്നെയിമും പാസ്വേര്‍ഡും കൊടുത്തപ്പോള്‍ എന്തോ ചിരി വന്നു.... ഇരുപത്തിയെട്ടു മെയില്‍ ..... ഒരു ഓടി നോട്ടത്തില്‍ എണ്ണം പത്തായി ചുരുങ്ങി... നിങ്ങളുടെ ബയോഡേറ്റ ഇങ്ങനെ എഴുതിയാല്‍ ശരിയാവില്ല....ഞങ്ങള്‍ ഹെല്പ് ചെയ്യാം.... നിങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്യൂ .....പെട്ടെന്ന് ജോലി കിട്ടും.... ഈ പരസ്യ മെയിലുകള്‍ കൊണ്ട് തോറ്റു...കാശുണ്ടാക്കാന്‍ ഇങ്ങനെയും വഴികള്‍... ബാക്കി പത്തെണ്ണത്തിലേക്കു എന്റെ ശ്രദ്ധ തിരിച്ചു...ചില ജോബ്‌ വെക്കെന്സികള്‍... എത്ര വര്ഷം എക്സ്പീരിയന്‍സ് എന്ന് കൂടി നോക്കാതെ എല്ലാത്തിനും ബയോഡേറ്റ അയച്ചു. ഇപ്പോള്‍ അതാണ് പരിപാടി...

ഒരു ജോലി കിട്ടുന്നതിന്റെ കഷ്ടപ്പാടു ഇപ്പോഴാണ്‌ അറിയുന്നത്.... എഞ്ചിനീയറിംഗ് പഠിച്ചു ഇറങ്ങുന്നതിനു മുന്നേ ക്യാമ്പസ്‌ സെലെക്ഷന് വഴി രണ്ടു ജോലി കിട്ടി. അതിന്റെ ജാഡ പേറി നടന്നിരുന്നു.... ഇപ്പോള്‍ അത് തീരെ ഇല്ലാതായി... ഇങ്ങോട്ട് വരുമ്പോള്‍ രണ്ടു വര്‍ഷത്തെ എന്റെ എക്സ്പീരിയന്‍സ് മതിയാകും ഒരു ജോലി കിട്ടാന്‍ എന്ന അഹങ്കാരവും കുറയാന്‍ അധിക സമയം വേണ്ടി വന്നില്ല. വാസ്ത ( രെക്കെമെന്ടെഷന് ) ഇല്ലാതെ ഒരു ജോലി... അതിനി എന്ന് കിട്ടുമോ ആവൊ....

ഏറ്റവും നല്ല തമാശ എന്ന് പറയുന്നത് ഇതിന്റെയെല്ലാം ദേഷ്യം തീര്‍ക്കുന്നത് എന്റെ ഭര്‍ത്താവിനോടായിരുന്നു... നിങ്ങള്‍ ഒരുപാടൊന്നും മനസ്സില്‍ കണക്കു കൂട്ടേണ്ട... പ്രതിഷേധം മൌനത്തോട്‌ കൂടി തുടങ്ങി കരച്ചിലില്‍ എത്തിക്കുക എന്നതാണ് എന്റെ രീതി. വൈകുന്നേരം ജോലി കഴിഞ്ഞു വന്നു കേറുന്ന ആളോട് ഒന്നും മിണ്ടാതിരുന്നാല്‍ എങ്ങനെ...? എന്റെ മൗനം കാണുമ്പോഴേ അറിയാം എന്തോ പ്രശ്നം ഉണ്ടെന്നു... അത് പിന്നെ കരച്ചിലില്‍ തീരുമ്പോള്‍ പതുക്കെ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങി നടന്നു തുടങ്ങും. നടക്കുന്നതിനിടക്ക് ജോലി കിട്ടാനുള്ള അടുത്ത വഴികള്‍ മുന്നിലോട്ടു വെയ്ക്കും. ഈ ഒരു വൈകുന്നെരത്തുള്ള നടത്ത അതെന്നെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്...

ഇതൊക്കെ ഇങ്ങനെ പോകുമ്പോഴും ഒറ്റപെടലിന്റെ വേദന അത് വല്ലാതെ തളര്‍ത്തും... നാലു ചുമരുകളും പിന്നെ ഒരു അടുക്കളയും പിന്നെ ഒരു ഹാളും... ആകെയുള്ള കണ്ണാടി ജനലില്‍ കൂടി പുറത്തേക്കു നോക്കിയാല്‍ കാണാവുന്ന വിളറി വെളുത്ത മണ്ണും കുറെ കെട്ടിടങ്ങളും... കാതോര്‍ക്കാതെ തന്നെ കേള്‍ക്കാവുന്ന വണ്ടികളുടെ ഇരമ്പി പായലും. ഇത് എന്നെ മടുപ്പിക്കുന്നു...എന്നെ ഈ ഏകാന്തത ഭയപ്പെടുത്തുന്നു... ഈ കൊടും വെയിലില്‍ എങ്ങോട്ട് ഇറങ്ങി നടക്കാന്‍... ലേബര്‍ ക്യാമ്പിലെ കഷ്ട്ടപ്പാടുകളില്‍ കഴിയുന്നവരെ പറ്റി പറയുമ്പോള്‍, ഇന്ത്യന്‍ എംബസ്സിയില്‍ എങ്ങനെയെങ്കിലും നാട്ടിലോട്ടു പോകാന്‍ പറ്റിയാല്‍ മതി എന്നോര്‍ത്ത് കാത്തു കിടക്കുന്നവരെ പറ്റി പറയുമ്പോള്‍ ഒരു താരതമ്യം എന്റെ മനസിലൂടെ കടന്നു പോകും.

പക്ഷെ ഞാന്‍ ഇവിടെ വന്നത് ഇതിനൊന്നും വേണ്ടിയായിരുന്നില്ല. കല്യാണം കഴിഞ്ഞു ദിവസങ്ങള്‍ക് ഉള്ളില്‍ വിദേശത്തേക്ക് പോയ ഭര്‍ത്താവും ഒന്നിച്ചുള്ള ഒരു ജീവിതം. അതിനു വേണ്ടി ഉള്ള ജോലിയും കളഞ്ഞു വരുമ്പോള്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു ഒരു കുഞ്ഞു ജോലി ഇവിടെയും വേണം. ആദ്യ മൂന്ന് മാസങ്ങള്‍ മൂന്നു ദിവസങ്ങള്‍ പോലെ പോയി... പിന്നെ അഞ്ചു മിനിറ്റ് താമസിച്ചു വന്നാല്‍ ഭര്‍ത്താവിനോട് പരിഭവമായി... അത് ഒരു മണിക്കൂര്‍ ആയാല്‍ ഫോണ്‍ വിളിച്ചു പിണങ്ങലായി... ഫോണ്‍ എടുത്തില്ലെങ്കില്‍ പിന്നെ ആ ദിവസം പോക്കായി... ഇതിനൊക്കെ പുറമേ ജോലി കിട്ടാത്തതിന്റെ ദേഷ്യം തീര്‍ക്കലും...

ലിനി..... ഓഫീസ് എത്തി.... ഡ്രൈവറുടെ വിളി കേട്ട് കണ്ണ് തുറന്നപ്പോള്‍ എന്റെ പിണക്കങ്ങളെ ഓര്‍ത്തുള്ള ഒരു പുഞ്ചിരി ചുണ്ടിലൂടെ മിന്നി മറയുകയായിരുന്നു. ചിന്തകളെ വീണ്ടും കൂട്ടിലാക്കി കാറില്‍ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോള്‍ ഒരു വിങ്ങല്‍ ഒരുപാടു പേര്‍ ഇതുപോലെ ജോലി തിരക്കി നാലു ചുമരുകള്‍ക്കുള്ളില്‍...ഒരുപാടു ജോലിക്കാര്‍ തേങ്ങലടക്കിപിടിച്ചു ആരോരും അറിയാതെ വെറും അടിമകളായി.... ഒരുപാടു ഭാര്യമാര്‍ വിങ്ങുന്ന മനസുമായി ഫ്ലാറ്റുകള്ക്കുള്ളില്.... ഇതൊന്നുമല്ലാതെ ഒരുപാടു ഭാര്യമാര്‍ വികാരങ്ങള്‍ അടക്കി പിടിച്ചു പ്രാര്‍ത്ഥനകളുമായി ഭര്‍ത്താവിനെയും കാത്തു കുടുംബവും നോക്കി നാട്ടില്‍....ഒന്ന് മാത്രം മുന്നില്‍ .... " ജീവിതം"....... കാര്‍ഡ്‌ പഞ്ച് ചെയ്തു, നിറയുന്ന കണ്ണുകള്‍ തുളുമ്പാതെ ശ്രമിച്ചു, മുന്നില്‍ കണ്ട ആരോടോ ഗുഡ് മോര്‍ണിംഗ് പറഞ്ഞു മറുപടി പോലും കാക്കാതെ ഞാന്‍ എന്റെ കാബിനെ ലക്ഷ്യം വെച്ച് നടന്നു....

Thursday 8 July 2010

ഇനിയും ഏറെ ദൂരം.....

നടക്കാന്‍ ഏറെ ദൂരം...
ഇനിയും നടക്കാന്‍ ഏറെ ദൂരം.
എത്തിയതെവിടെന്നറിയുന്നുമില്ല.....
പക്ഷെ ഇനിയും ഏറെ ദൂരം...
എനിക്കിനിയും നടക്കാന്‍ ഏറെ ദൂരം....


എവിടെ തുടങ്ങി..? അതുമറിയില്ല....
ഓര്‍മ്മകള്‍ തുടങ്ങുമ്പോള്‍ പാല്‍മണം മാത്രം...
അതിനും മുന്നേ....അമ്മ തന്‍ ....
ഗര്‍ഭ പത്രത്തില്‍ മുളക്കും മുന്നേ....
ഏറെ ദൂരം നടന്നു കാണാം....
എന്നാലും ഇനിയും നടക്കാന്‍ ഏറെ ദൂരം....


പിച്ച വെച്ചും...ഓടിക്കളിച്ചും...
പിന്നെ ഓടിനടന്നും....
ഏറെ ദൂരം കഴിഞ്ഞു കാണാം.....
മരണം വരെയും നടന്നു കഴിഞ്ഞാലും ....
പിന്നെയും കാണും ഏറെ ദൂരം...

അറിയില്ല...ഇനിയുമറിയില്ല....എത്ര ദൂരം...
നടക്കുന്നു ഞാന്‍ എന്നാലും...
നിയതി തന്‍ നിയോഗം പോലെ....
തളരാത്ത കാലുകളും, പതറാത്ത മനസുമായി....

ഏറെ ദൂരം ....ഇനിയും ഏറെ ദൂരം....
നടക്കാന്‍ എനിക്കിനി ഏറെ ദൂരം...

Sunday 4 July 2010

ഞാന്‍ സീത.....

ഞാന്‍ സീത..... എന്നെ പരിചയപ്പെടുത്തുന്നതില്‍ കാര്യമില്ല... എന്റെ കാര്യങ്ങള്‍ അറിയാനോ അല്ലെങ്കില്‍ ഞാന്‍ പറയുന്നത് കേള്‍ക്കാനോ ഇവിടെ ആര്‍ക്കും താല്‍പ്പര്യം ഇല്ല. എന്നിട്ടും ഞാന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങള്‍ എന്നെ ഭ്രാന്തി എന്ന് വിളിക്കും...എനിക്ക് അറിയാം നിങ്ങള്ക്ക് അതെ വിളിക്കാന്‍ കഴിയൂ...

കണ്ടില്ലേ എന്റെ ഒക്കത്തിരുന്നു വിശന്നു കരയുന്ന കുഞ്ഞിനെ പോലും ഒന്ന് നോക്കാതെ എല്ലാം കടന്നു പോകുന്നത്.... നോക്കുന്നുണ്ട് കൊച്ചമ്മമാരുടെ പുറകില്‍ വെച്ചടിക്കുന്ന ഏമാന്മാര്‍, ഏറുകണ്ണിട്ടും പിന്നെ അല്ലാത്ത വല്ലാത്ത നോട്ടങ്ങളും, കീറി പറിഞ്ഞ തുണി കൊണ്ട് നേരെ ചൊവ്വേ മറക്കാനാവാത്ത എന്റെ ശരീരത്തിലേക്ക് ആണെന്ന് മാത്രം. മുന്നില്‍ വിരിച്ചിട്ട തോര്‍ത്തില്‍ നാണയത്തുട്ടുകള്‍ എങ്കിലും ഒന്ന് എറിഞ്ഞു കൂടെ... എന്റെ മകളുടെ വിശപ്പടക്കാനെങ്കിലും.....

എത്ര ബസുകള്‍ ആണ് വന്നു പോകുന്നത്...എന്തൊക്കെ നിറങ്ങള്‍...കുറെ പേര്‍ ഇറങ്ങുന്നു..പിന്നെ കുറെ പേര്‍ തള്ളി കേറുന്നു...ഇവരൊക്കെ എവിടെ പോകുകയാ ഇത്ര ധൃതി പിടിച്ചു....? സ്കൂള്‍ കുട്ടികളേയും കോളേജ് പിള്ളാരെയും കേറ്റാതെയുള്ള ആ നീല ബസിന്റെ ഒരു ഓട്ടമേ... അത് പറഞ്ഞപ്പോള്‍ ആണ് മുന്നില്‍ ഉള്ള കടയിലെ പ്രതിമയ്ക്ക് ചുറ്റിയ തിളങ്ങുന്ന നീല സാരിയിലേക്ക് വീണ്ടും കണ്ണുടക്കിയത്...അറിയാതെ മുഖമൊന്നു തന്നിലേക്ക് തിരിച്ചു...തന്റെ തന്നെ അര്‍ദ്ധ നഗ്നതയില്‍ അവജ്ഞ തോന്നി..മോഹങ്ങള്‍ തനിക്കുമുണ്ടല്ലോ.... അതുതന്നെയാണല്ലോ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ ജനനത്തിനും കാരണം. ഇപ്പോള്‍ ഈ ശരീരത്തിനോട്‌ അടങ്ങാത്ത ദേഷ്യവും അവജ്ഞയും മാത്രം... ആരാണ് കുഞ്ഞേ നിന്റെ ജനനത്തിന്റെ പകുതി അവകാശി......? ഒരു അമ്മക്ക് മാത്രം പറയാന്‍ കഴിയുന്ന നഗ്ന സത്യം....എന്റെ കുഞ്ഞേ എനിക്ക് അതും അറിയില്ലല്ലോ...

ഇനിയും വയ്യ ഇങ്ങനെ ഈ റോഡുവക്കില്‍ ഇരിക്കാന്‍...തലകറങ്ങുന്ന പോലെ... പഴക്കടക്കു അരികില്‍ കൂട്ടിയിട്ടിരിക്കുന്ന അഴുകിയ പഴങ്ങള്‍ ഒന്ന് കൂടി ചികഞ്ഞാലോ...ഇല്ല ഒന്ന് പോലും ഇല്ല കഴിക്കാന്‍ പറ്റുന്നത്...അഴുകിയതു പോലും ഇവര്‍ എടുത്തു ജ്യൂസ്‌ അടിച്ചു കൊടുക്കുകയാണ്... പിന്നെ എന്ത് ചെയ്യാന്‍...ഇതെന്തിനാ ഇവര്‍ ഇങ്ങനെ തുറിച്ചു നോക്കുന്നത്...? കുടയും പിടിച്ചു സുന്ദരിയായങ്ങു നിന്നാല്‍ മതിയല്ലോ...വിശപ്പ്‌ എന്താന്ന് ഇവര്‍ക്ക് അറീല്ലല്ലോ ..?തുറിച്ചു ഒരു നോട്ടം നോക്കിയപ്പോള്‍ പുച്ഛിച്ചു തല വെട്ടിതിരിച്ചത് കണ്ടില്ലേ.....? അത് കണ്ടിട്ടാണെന്ന് തോന്നുന്നു അടുത്ത് നിന്ന ശാലീനയായ കുട്ടിയുടെ മുഖത്തൊരു പുഞ്ചിരി. ശാലിനി എന്ന് തന്നെയാവും ഇതിന്റെ പേര്... ഒരു കൂര്‍ത്ത നോട്ടം നോക്കിയിട്ടും അതെ പുഞ്ചിരി തന്നെ.... അറിയാതെ ഒരു കുഞ്ഞു പുഞ്ചിരി എന്റെ മുഖത്തും പിറന്നെന്നു തോന്നുന്നു...

ഇനി ഇതും പരതി ഇരുന്നാല്‍ പറ്റില്ല ....ഒഴിഞ്ഞ തോര്‍ത്തും ചുരുട്ടിയെടുത്ത്‌ ഓരോരുത്തരുടെ മുന്നിലേക്ക് ചെല്ലാം. അല്ലാതെ ഇനി വഴിയില്ല.... വാസുവേട്ടന്റെ കയ്യില്‍ ഇന്ന് കിട്ടിയത് കൊടുക്കണം. അല്ലെന്കില്‍ പുളിച്ച തെറിയും പിന്നെ രാത്രിയില്‍ എന്റെ ഈ കീറ തുണി അഴിയുമ്പോള്‍ മുതല്‍ തുടങ്ങുന്ന പരാക്രമങ്ങളും ആയിരിക്കും...ക്ഷീണിച്ചു എവിടെയൊക്കെയോ നീറി തുടങ്ങുമ്പോള്‍, അങ്ങനെ എങ്കിലും ഒന്ന് മുതലാക്കേണ്ടേ എന്ന പതിവ് ചൊല്ല് മനസിനെയും നീറ്റിതുടങ്ങുന്നു. ഇതൊന്നും ഇപ്പോള്‍ ഓര്‍ത്തിട്ടു കാര്യം ഇല്ലല്ലോ... മുന്നിലേക്ക്‌ നീട്ടിയ പിച്ച പാത്രത്തിലേക്ക് ഒന്നും വീഴുന്നില്ലല്ലോ....

ഒന്ന് കയ്യില്‍ പിടിച്ചു ചോദിച്ചാലോ....? എന്റെ കൈ നീണ്ടു വരുന്നതിനു മുന്നേ തന്നെ ഇവര്‍ എന്തിനാണ് പിറകോട്ടു മാറുന്നത്...ഇത് കൊള്ളാം... പേടിച്ചിട്ടോ അതോ ഒട്ടും വൃത്തിയില്ലാത്ത കൈ കണ്ടിട്ടോ... എന്തായാലും കുറച്ചു നേരം മുന്നില്‍ തന്നെ നില്‍ക്കാം .എന്തെങ്കിലും കിട്ടിയാലോ...എത്ര തവണ ഞാന്‍ വാസുവേട്ടനോട് പറഞ്ഞതാ ഞാന്‍ വല്ല കൂലിപ്പണിക്ക് പോയ്ക്കോളം എന്ന്...ഇതിനു മാത്രം നീ പോയാല്‍ മതിയെന്ന് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തിയാല്‍.... എന്റെ കുഞ്ഞിനെ കൊന്നു കളയും എന്ന് പറഞ്ഞാല്‍....പിന്നെ ഞാന്‍....ഇതൊക്കെ എന്തിനിപ്പോള്‍ വെറുതെ....

ആ പെണ്‍കുട്ടി...ശാലിനി....അത് മാത്രം ഒരു രണ്ടു രൂപ തുട്ടു എന്റെ പാത്രത്തിലേക്ക് ഇട്ടു... വേറെ ജോലി ഒന്നും കിട്ടില്ലേ എന്ന ആ കുട്ടിയുടെ ചോദ്യത്തെ ഒരു മന്ദഹാസം കൊണ്ട് നേരിട്ട് ഒരു കുഞ്ഞു ചിരിയോടെ തൊട്ടടുത്ത്‌ നിന്ന മനുഷ്യന്റെ അരികിലേക്ക് ഞാന്‍ നീങ്ങി...പ്രതീക്ഷയോടെ....എന്താണ് ഞാന്‍ കേട്ടത്...എന്നോട് അടക്കത്തില്‍ എന്താണ് അയാള്‍ പറഞ്ഞത്....എന്റെ കണ്ണുകളില്‍ എരിഞ്ഞ അഗ്നി പുറത്തേക്കു ആളിയപ്പോള്‍ അയാളുടെ സ്വഭാവം മാറി. അടുത്ത് കിടന്ന വാഴക്കുലയുടെ മുണ്ടം എടുത്തു എന്നെ തലങ്ങും വിലങ്ങും അടിക്കാന്‍ തുടങ്ങി...എന്റെ രണ്ടു രൂപ തുട്ടു എവിടെക്കോ തെറിച്ചു പോയി...എന്റെ കുഞ്ഞു...അവള്‍ കൂടി അടിയേറ്റു വാവിട്ടു കരയുന്നു...അവളെ എവിടെക്കാണ്‌ ഞാന്‍ മറച്ചു പിടിക്കുക... ഇല്ല തളരുന്നു....എന്റെ പേഴ്സ് മോഷ്ട്ടിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞു എന്നെ അയാള്‍ വീണ്ടും തല്ലുമ്പോള്‍ എന്റെ ഉള്ളിലെ അഭിമാനം ഉമിത്തീ പോലെ എരിഞ്ഞു...

എല്ലാം കറങ്ങുന്ന പോലെ....അടഞ്ഞു പോകുന്ന കണ്ണില്‍ നിറഞ്ഞ കണ്ണുകളോടെ നില്‍ക്കുന്ന ശാലിനി..........നീ..........നീ...............എങ്കിലും എന്നെ മനസിലാക്കിയല്ലോ.........ഇത് സീതാ...സര്‍വം സഹയായ സീതാ........!!!. പതിവൃതയുടെ പരിവേഷമില്ലാത്ത പാവം സീതാ..... !!!